സിനിമാ മേഖലയിൽ സമഗ്രമായ നിയമനിർമ്മാണം ഉടൻ കൊണ്ടുവരുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ. ഗ്രാമപ്രദേശങ്ങളിലടക്കം 500 തിയറ്ററുകൾ സർക്കാർ ആരംഭിക്കും. സാഹിത്യ സാംസ്കാരിക പുരസ്കാരങ്ങളുടെ തുക കൂട്ടുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ വജ്രജൂബിലി ആഘോഷത്തിന് തൃശൂരിൽ തുടക്കമായി. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് ചിലരുടെ കയ്യിലായിരുന്ന സിനിമയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടങ്ങിയതായി മന്ത്രി അറിയിച്ചത്. ഇതിനായി സമഗ്രമായ നിയമം കൊണ്ടുവരും.ഗ്രാമപ്രദേശങ്ങളിൽ അടച്ചു പൂട്ടിയതടക്കം 500 തിയറ്ററുകൾ തുറക്കും.
എഴുത്തച്ഛൻ പുരസ്കാര തുക അടുത്ത കൊല്ലം മുതൽ അഞ്ച് ലക്ഷമാക്കും.സർക്കാർ നൽകുന്ന എല്ലാ സാഹിത്യ സാംസ്കാരിക പുരസ്കാരത്തുകയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സാറ ജോസഫ്, യുഎ ഖാദർ എന്നിവർക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വ സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.