കെ.എം.മാണിയെ രാഷ്ട്രീയമായും വ്യക്തിപരമായും കടന്നാക്രമിച്ച് കോൺഗ്രസ് മുഖപത്രം. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയം കച്ചവടമാക്കിയ അദ്ദേഹം നെറികേടിന്റെ അപ്പോസ്തലനാണ്. ലാഭം മാത്രം പ്രത്യയശാസ്ത്രമാക്കിയ മാണിക്ക് മുന്നിൽ കായംകുളം കൊച്ചുണ്ണി പോലും ശിഷ്യപ്പെടേണ്ടി വരുമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.
മാണി എന്ന മാരണം എന്ന തലക്കെട്ടിനുള്ളിലാണ്, നാളിതുവരെ കെ.എം.മാണിക്കെതിരെ പറയാൻ ബാക്കി വച്ചതെല്ലാം കോൺഗ്രസ് മുഖപത്രം പറഞ്ഞു തീർക്കുന്നത്. അതിൽ പ്രധാനം ഇവയാണ്. കെ എം മാണിയുടെ വിഷക്കൊമ്പ് കൊണ്ട് കുത്തേൽക്കാത്ത ഒരു നേതാവും കേരള കോൺഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപക നേതാവായിരുന്ന കെ.എം.ജോർജ് നെഞ്ചു പൊട്ടി മരിച്ചത് മാണി കാരണമാണ്. ഇത്തരത്തിൽ കുറെ ആത്മാക്കൾ കോൺഗ്രസിലും ഉണ്ട്. മുന്നണിക്കകത്ത് നിന്ന് അനർഹമായത് പലതും വിലപേശി വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയക്കാരനാണെന്നും കോൺഗ്രസ് മുഖപത്രം കുറ്റപ്പെടുത്തുന്നു.
മകന്റെ കേന്ദ്ര മന്ത്രി കസേരയ്ക്കും തന്റെ മുഖ്യ മന്ത്രി പദത്തിനും വേണ്ടി എന്ത് രാഷ്ട്രീയ അശ്ലീലതയ്ക്കും മാണി മടി കാണിക്കില്ല. കൂടുതൽ നൽകുന്നവന്റെ കൂടെ പോകലാണ് ആ രാഷ്ട്രീയം. യു ഡി എഫ് നൂറു തവണ തോറ്റാലും മാണിയെ തിരിച്ചുവിളിക്കാൻ കോൺഗ്രസ് തയ്യാറാവരുത്. അടിമ തോറ്റങ്ങളുടെ ഈണം കേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിക്കും മകനും കാലം കരുതിവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റെതായിരിക്കുമെന്നും വീക്ഷണം പറയുന്നു. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ ഡി എഫ് ശ്രമം നടത്തിയെന്ന കേരള കോൺഗ്രസ് മുഖപത്രത്തിലെ വെളിപ്പെടുത്തലാണ് വീക്ഷണം മുഖപ്രസംഗത്തിന് ആധാരം