ആദായനികുതി അന്വേഷണം നേരിടുന്ന ശ്രീവൽസം ഗ്രൂപ്പ് പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി നിലം നികത്തിയെന്നും ആക്ഷേപം. ശബരിമല തീർഥാടകർക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കുളനടയില്‍ നികത്തിയ സ്ഥലത്ത് ഹോട്ടല്‍ നിര്‍മിക്കാനും ശ്രമിച്ചു. ശ്രീവൽസം ഗ്രൂപ്പിന്റെ പണികൾ പുരോഗമിക്കുന്ന പല കെട്ടിടങ്ങളും ചട്ടം ലംഘിച്ചെന്ന പരാതിയിൽ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി.
ശബരിമല തീർഥാടകരുടെ വാഹനം പാർക്ക് ചെയ്യാനെന്ന കുറുക്കുവഴിയാണ് നിലംനികത്താൻ ഇവർ കണ്ടെത്തിയത്. ലോഡ് കണക്കിന് മണ്ണെത്തിച്ച് ആദ്യഘട്ടം നിലംനികത്തി. പഞ്ചായത്തുമായി സഹകരിച്ച് രണ്ട് വർഷം തീർഥാടകർക്ക് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. തീർഥാടനകാലം കഴിഞ്ഞതോടെ കൂറ്റൻ ചുറ്റുമതിൽ നിർമിച്ച് രണ്ടാംഘട്ടമായി ഏക്കർക്കണക്കിന് നിലം രാപകൽ വ്യത്യാസമില്ലാതെ മണ്ണിട്ട് നികത്തി. കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് വാഹന പാർക്കിങ് അനുവദിച്ചില്ല. നികത്തിയ ഭൂമിയിൽ ഹോട്ടൽ സമുച്ചയത്തിന്റെ പണികൾ തുടങ്ങിയതോടെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. പരിശോധനയിൽ വ്യാപകമായി നിലംനികത്തിയതായി തെളിഞ്ഞു.
കുളനടയിൽ പ്രവർത്തിക്കുന്ന ഹോട്ടലും പത്തനംതിട്ടയിലെ ഷോപ്പിങ് കോംപ്ലക്സും നിലംനികത്തിയുള്ള നിർമാണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്റ്റോപ്പ് മെമ്മോ നൽകിയാലും സ്വാധീനമുപയോഗിച്ച് നിർമാണം തുടരുന്നതാണ് ഇവരുെട രീതി. ആദായനികുതി വകുപ്പിന്റെ അന്വേഷണമുണ്ടായ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്.