ചെന്നൈ∙ അയനാവരത്തെ സർക്കാർ ബസ് ഡിപ്പോയിലെ ഭക്ഷണശാലയിൽ നിന്നു പ്ലാസ്റ്റിക് അരിയുടെ ചോറു ലഭിച്ചതായി തൊഴിലാളികളുടെ പരാതി. ഇന്നലെ ഉച്ചഭക്ഷണത്തിനെത്തിയവരാണു പരാതിയുമായി രംഗത്തു വന്നത്. ഭക്ഷണം ഇറക്കാൻ പ്രയാസം നേരിട്ടതായും ചോറ് ഉരുട്ടിയപ്പോൾ കട്ടിയുള്ള പന്തിന്റെ ആകൃതിയിലേക്കു മാറിയതായും ഉച്ചയൂണു കഴിക്കാനെത്തിയ ഒരു വിഭാഗം പരാതിപ്പെട്ടു.
20 വർഷമായി അയനാവരത്തെ സർക്കാർ ബസ് ഡിപ്പോയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ ദിനംപ്രതി മുന്നൂറിലേറെപ്പേർ ഭക്ഷണത്തിനെത്താറുണ്ട്. ഇവിടെ നിന്നു ചില സ്ഥലങ്ങളിലേക്കു ഭക്ഷണം കൊണ്ടുപോയി വിതരണം ചെയ്യുന്നുമുണ്ട്. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരുടെ മുന്നിൽ ചോറുരുട്ടി പന്തുപോലെയാക്കി തറയിലെറിഞ്ഞു തെറിപ്പിച്ചുകാട്ടി. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ട്രാൻസ്പോർട്ട് ജീവനക്കാരും വാർത്ത കണ്ടു സ്ഥലത്തെത്തി പരിശോധന നടത്തി.
തമിഴ്നാട്ടിലും ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക് അരി വ്യാപകമാണെന്ന പ്രചാരണം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. അരി തിളയ്ക്കുമ്പോൾ പ്രത്യേക മണം അനുഭവപ്പെടുന്നുവെങ്കിൽ അതു പ്ലാസ്റ്റിക് അരിയാവാൻ സാധ്യതയുണ്ടെന്നും വിഡിയോകളിൽ പറയുന്നു. എന്നാൽ ഭക്ഷണം കഴിച്ച ഒരു വിഭാഗം മാത്രമാണു പരാതിയുമായി രംഗത്തു വന്നത്. സംസ്ഥാനത്തു പ്ലാസ്റ്റിക് അരി വിൽപന നടത്തുന്നില്ലെന്ന വാദത്തിൽ ഭക്ഷ്യമന്ത്രി ആർ.കാമരാജ് ഉറച്ചുനിൽക്കുമ്പോഴും സംഭവം പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചു. അരി സാംപിളും ചോറും ലാബ് പരിശോധനയ്ക്ക്
പ്ലാസ്റ്റിക് അരിയുടെ ചോറു വിതരണം ചെയ്തുവെന്ന പരാതിയെ തുടർന്ന് അയനാവരം സർക്കാർ ബസ് ഡിപ്പോയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വിശദമായ പരിശോധന നടത്തി. ആറു ചാക്ക് അരിയാണ് ഇന്നലെ പാചകത്തിന് ഉപയോഗിച്ചത്. ഇതിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയിൽ അരിയിൽ മായം കലർന്നിട്ടില്ലെന്നാണു പറയുന്നത്. ഗിണ്ടിയിലെ ഭക്ഷ്യസുരക്ഷാ വകുപ്പു ലാബിലേക്കു വിശദ പരിശോധനയ്ക്കായി അരി സാംപിളും ചോറും കൈമാറി.
മായം അറിയിക്കാൻ 9444042322
അരിയിൽ മായം കലർന്നിട്ടുണ്ടെന്നു സംശയം തോന്നുന്നവർ 9444042322 എന്ന നമ്പറിൽ വാട്സാപ്പിലൂടെ പരാതിപ്പെടണമെന്നും അധികൃതർ അറിയിച്ചു.