എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ വധക്കേസുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയെടുത്ത ഡിവൈഎസ്പിമാർക്ക് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഭീഷണി. ഡിവൈഎസ്പിമാരായ സദാനന്ദനെയും പ്രിൻസ് എബ്രഹാമിനെയുമാണ് സമൂഹമാധ്യമത്തിലൂടെ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ആർഎസ്എസ്സിനുവേണ്ടി താനും സംഘവുമാണ് ഫസലിനെ വധിച്ചതെന്ന പഴയ മൊഴി, പൊലീസ് മർദ്ദിച്ചു പറയിച്ചതാണെന്ന സുബീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സുരേന്ദ്രന്റെ ഭീഷണി.
‘എടോ സദാനന്ദാ പ്രിൻസേ, നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജിവച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അതു മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇറ്റ്’– ഇങ്ങനെയാണ് കെ. സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണരൂപം
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ല. എന്നാൽ ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവർക്ക് ഈ കേസിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽതന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസിൽ ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ. രജീഷ് നൽകിയ മൊഴി എവിടെപ്പോയി?
താനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം. സിപിഎംകാരായ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സിഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ? ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുറ്റമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇറ്റ്.