അടുത്തയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിലെ മൂന്ന് ചിത്രങ്ങൾക്ക് വിലക്ക്. ജെ എൻ യു , രോഹിത് വേമുല ,കശ്മീർ പ്രശ്നം എന്നിവ പ്രമേയമായ ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. കേന്ദ്ര തീരുമാനം ആവിഷ്ക്കാര സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രതികരിച്ചു.
രോഹിത് വേമുലയുടെ മരണവും തുടർന്നുണ്ടായ സംഭവങ്ങളും പ്രമേയമാക്കിയ പി എൻ രാമചന്ദ്രയുടെ ' ദി അൺബെറബിൾ ബീങ് ഒാഫ് ലൈറ്റ്നെസ് '. കശ്മീരിലെ സംഘർഷാവസ്ഥ പ്രതിപാദിക്കുന്ന എൻ സി ഫാസിലിന്റെ ' ഇൻ ദ ഷെയിഡ് ഒാഫ് ഫോളൻ ചിനാർ ' , ജെ എൻയുവിലെ വിദ്യാർഥി സമരവും അതിന് പിന്നിലെ കാരണവും തേടുന്ന കാത്തു ലൂക്കോസിന്റെ ' മാർച്ച് - മാർച്ച്- മാർച്ച് ' എന്നീ ചിത്രങ്ങൾക്കാണ് പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിച്ചത്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതിന് തെളിവാണിതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രതികരിച്ചു. നടപടി പുനപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അറിയിച്ചു. ഈമാസം പതിനാറ് മുതൽ ഇരുപത് വരെയാണ് ചലച്ചിത്ര അക്കാദമി നേതൃത്വം നൽകുന്ന ഹ്രസ്വ ചലച്ചിത്ര മേള.