സംസ്ഥാനത്തെ 18 സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ. ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും നിരന്തരം അഴിമതി ആക്ഷേപം ഉയരുന്നതുമായ വകുപ്പുകളാണു സ്ഥിരമായി നിരീക്ഷണത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചത്. സർക്കാരിന്റെ ‘മൂന്നാം കണ്ണ്’ എന്നാണു പരിപാടിയെ വിശേഷിപ്പിക്കുന്നത്. പ്രവർത്തനം മെച്ചപ്പെടുത്താനാണ് ഇതു ചെയ്യുന്നതെങ്കിലും അഴിമതി തുടച്ചുനീക്കുകയാണു പ്രധാന ലക്ഷ്യമെന്നു വിജിലൻസ് ഉന്നതർ പറഞ്ഞു.
ജനങ്ങൾ ഏറെ ആശ്രയിക്കുന്ന വില്ലേജ്, മുനിസിപ്പാലിറ്റി, കോർപറേഷൻ, താലൂക്ക് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ, മോട്ടോർവാഹന വകുപ്പ്, ഗവ. ആശുപത്രികൾ, റേഷൻകടകൾ, ജലവിഭവ വകുപ്പ് എന്നിവയാണു പ്രധാനം. 18 വകുപ്പുകളിലെയും ഓഫിസുകളിൽ ഒന്ന് വിജിലൻസ് എസ്പിമാർ, ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ എന്നിവർ ആഴ്ചയിൽ ഒരിക്കൽ സന്ദർശിക്കണമെന്നാണു നിർദേശം. അവിടെ വിവിധ ആവശ്യത്തിന് എത്തുന്നവരുമായി സംസാരിച്ചു പ്രശ്നങ്ങൾ മനസ്സിലാക്കണം.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ ആരെങ്കിലും സേവനം നിഷേധിക്കുകയാണെന്നു ബോധ്യപ്പെട്ടാൽ ഓഫിസിൽ കയറി പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വിജിലൻസ് യൂണിറ്റ് മേധാവികൾക്കു നിർദേശം നൽകി. വിജിലൻസിന്റെ നിരന്തര സാന്നിധ്യം ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു. അഴിമതിയുടെ തോതു കണക്കാക്കിയല്ല 18 വകുപ്പുകൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ മുൻകാല അഴിമതിയിലൂടെ കുപ്രസിദ്ധി നേടിയ വകുപ്പുകളാണ് ഇതിൽ ഭൂരിപക്ഷവും.
പദ്ധതിയുടെ ഭാഗമായി ആസ്ഥാനത്തെ ഇന്റലിജൻസ് എസ്പി തലസ്ഥാനത്തെ രണ്ടു സർക്കാർ ആശുപത്രികൾ സന്ദർശിച്ചു രോഗികളും ബന്ധുക്കളുമായി ആശയവിനിമയം നടത്തി. വിജിലൻസ് മേധാവിക്കു റിപ്പോർട്ടും നൽകി. പരിപാടി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കു ചുമതല വീതിച്ചു നൽകി. എഡിജിപി: ഷെയ്ക്ക് ദർവേഷ് സാഹിബിനു സതേൺ, സെൻട്രൽ റേഞ്ചുകളും സ്പെഷൽ സെൽ തിരുവനന്തപുരം, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്–രണ്ട് എന്നിവയും.
എഡിജിപി അനിൽ കാന്തിന് ഈസ്റ്റേൺ, നോർത്തേൺ റേഞ്ചുകൾ, എറണാകുളം, കോഴിക്കോട് സ്പെഷൽ സെല്ലുകൾ, എസ്ഐയു–ഒന്ന് എന്നിവ. സർക്കാർ ഓഫിസ് സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ ദിവസവും ബന്ധപ്പെട്ട എസ്പിമാർക്കും എസ്പിമാർ ആഴ്ചയിൽ ഒരിക്കൽ എഡിജിപിമാർക്കും റിപ്പോർട്ട് നൽകും. വിജിലൻസ് വകുപ്പിനു കീഴിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു സൈബർ സെല്ലും തുടങ്ങും.
പ്രതികളുടെയോ അങ്ങനെ സംശയിക്കുന്നവരുടെയോ ഫോൺ വിളിയുടെ വിശദാംശം, കംപ്യൂട്ടറുകളിലെ വിശദാംശം എന്നിവ പരിശോധിക്കാനാകും മുഖ്യമായി ഇതിന്റെ സേവനം. വിജിലൻസിനു കീഴിൽ ഫൊറൻസിക് ലാബ് യൂണിറ്റ് തുടങ്ങണമെന്ന നിർദേശവും ഡയറക്ടർ സർക്കാരിനു നൽകി. ഇപ്പോൾ പൊലീസിനു കീഴിലുള്ള ഈ യൂണിറ്റുകളിൽനിന്നു വിജിലൻസിനു വിവരങ്ങൾ ലഭിക്കാൻ താമസം ഉണ്ടാകുന്നതിനാലാണിത്.
നിരീക്ഷണത്തിലുള്ള വകുപ്പുകൾ
വനം, ആരോഗ്യം, റവന്യു, സിവിൽ സപ്ലൈസ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, മോട്ടോർ വാഹനം, പട്ടികജാതി–വർഗം, എക്സൈസ്, ഭക്ഷ്യസുരക്ഷ, മരാമത്ത്, മൈനിങ് ആൻഡ് ജിയോളജി, ലീഗൽ മെട്രോളജി, ജലവിഭവം, തുറമുഖം, അളവു തൂക്കം, ടൂറിസം, ദേവസ്വം ബോർഡ്.