കശാപ്പിനായുള്ള കാലിവിൽപന നിയന്ത്രിച്ചതിനു പിന്നാലെ അലങ്കാര മൽസ്യങ്ങളുടെ വിപണനത്തിനും കേന്ദ്രസർക്കാർ നിരോധനം കൊണ്ടുവരുന്നു. അലങ്കാര മൽസ്യങ്ങൾ കടലിൽ നിന്നു പിടിച്ചെടുക്കുന്നതിനും വളർത്തുന്നതിനും പരിപാലിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയന്ത്രണമേർപെടുത്തിയിരിക്കുന്നത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 2016-ലെ ചട്ടമനുസരിച്ചും 1960-ലെ നിയമത്തിന്റെ 38-ാം വകുപ്പു പ്രകാരവുമാണ് ഉത്തരവ്. ഇതു സംബന്ധിച്ച് ഫെബ്രുവരി 22നു കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മൽസ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമാണു നിയന്ത്രണമെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം. വിജ്ഞാപനം നടപ്പിലാക്കിയാൽ രാജ്യത്തെ ഭൂരിപക്ഷം അലങ്കാര മൽസ്യ സ്റ്റാളുകളും അക്വേറിയങ്ങളും അടച്ചുപൂട്ടേണ്ടിവരും.
ശുദ്ധജല മൽസ്യങ്ങളും കടൽ മൽസ്യങ്ങളും വളർത്തുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാവും. ഓരോ അക്വേറിയവും വിപണനശാലയും മുഴുവൻ സമയ വെറ്ററിനറി ഡോക്ടറെയോ അല്ലെങ്കിൽ മൽസ്യ വിദഗ്ധനെയോ നിയമിക്കണമെന്നു വിജ്ഞാപനം അനുശാസിക്കുന്നു. ഇവർക്കു സഹായിയും ആവശ്യമാണ്.
രാജ്യത്തെ ഭൂരിപക്ഷം അക്വേറിയങ്ങളും ചെറുകിട സംരംഭങ്ങളൊ സ്വയംതൊഴിൽ പദ്ധതി പ്രകാരം നടത്തുന്നവയൊ ആണ്. വൻതുക ചെലവഴിച്ച് ഇത്തരം സംരംഭകർക്കു ഡോക്ടറെയൊ വിദഗ്ധനെയൊ നിയമിക്കാനാവില്ലെന്നുറപ്പാണ്. സ്ഫടിക ഭരണികളിൽ മൽസ്യം വളർത്തുന്നതിനും മൽസ്യങ്ങളുടെ പ്രദർശനം നടത്തുന്നതിനും നിരോധനമുണ്ട്.
അക്വേറിയങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളുടെയൊ പക്ഷികളുടെയൊ പരിപാലനവും അനുവദിക്കുന്നതല്ല. ഇന്ത്യയിൽ കാണുന്ന പ്രധാന അലങ്കാര മൽസ്യങ്ങളായ ക്ലൗൺഫിഷ്, ഡാംസെൽ, ഏയ്ഞ്ചൽ, ബട്ടർഫ്ലൈ ഫിഷ്, ബാറ്റ്ഫിഷ്, പാരറ്റ്, റാസ്, ടാങ് ഉൾപ്പെടെ 158 ഇനം അലങ്കാര മൽസ്യങ്ങളുടെ വിൽപനയും തടഞ്ഞിട്ടുണ്ട്.