പുതിയ മദ്യനയത്തിൽ പ്രതീക്ഷയോടെ വിനോദസഞ്ചാരമേഖല. മൈസ് ടൂറിസം മേഖലയിൽ സംസ്ഥാനത്തിന് വീണ്ടും സാധ്യതകൾ തെളിഞ്ഞെന്നാണ് വിലയിരുത്തൽ. ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാൻ പുതിയ മദ്യനയം ഉപകരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ഏറ്റവുമധികം ബാധിച്ചത് കോൺഫറൻസ് ടൂറിസം അഥവാ മൈസ് ടൂറിസം മേഖലയെ ആയിരുന്നു. നിരവധി കോർപറേറ്റുകളുടെയും സംഘടനകളുടെയും കോൺഫറൻസുകൾ മുമ്പ് കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയിൽ നടന്നിരുന്നു. മദ്യനിയന്ത്രണം വന്നതോടെ കോൺഫറൻസ് ടൂറിസം മേഖലയിൽ ആറുശതമാനം ഇടിവുണ്ടായിരുന്നു. കേരളം വിട്ട ഈ കോൺഫറൻസുകൾ തിരികെയെത്തുന്നത് ടൂറിസംമേഖലയ്ക്ക് ഉത്തേജനമാകും.
സംസ്ഥാനത്തേക്ക് ടൂറിസ്റ്റുകൾ വരുന്നത് മദ്യപിക്കാനല്ലെങ്കിലും ഇവിടെ മദ്യനിരോധനമുണ്ടെന്ന പ്രചാരണം നിരവധി ടൂറിസ്റ്റുകളെ ഗോവയിലേക്കും ശ്രീലങ്കയിലേക്കും പോകാൻ പ്രേരിപ്പിച്ചിരുന്നു. പുതിയ മദ്യനയം വരുന്നതോടെ ഈ പ്രചാരണം അവസാനിച്ച് വിനോദസഞ്ചാരഭൂപടത്തിൽ കേരളത്തിന്റെ ഇമേജ് മെച്ചപ്പെടുമെന്നും ടൂർ ഓപ്പറേറ്റർമാർ പറയുന്നു. മദ്യനയം മൂലം കടക്കെണിയിലായ ഹോട്ടൽ വ്യവസായമേഖലയും മെച്ചപ്പെടും. മരവിപ്പിലായിരുന്ന ടൂറിസം അടിസ്ഥാനസൗകര്യമേഖലയിൽ പുതിയ മദ്യനയം കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും വിലയിരുത്തപ്പെടുന്നു.
ഇതോടൊപ്പം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്കുള്ള വിലക്ക് നീക്കിക്കിട്ടാനും കൂട്ടായ ശ്രമമുണ്ടാകണമെന്ന് ടൂറിസം മേഖല ആവശ്യപ്പെടുന്നു.