ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള രാത്രി യാത്രകളിൽ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി പൊലീസ്. വൺവെ തെറ്റിച്ചും വാഹനങ്ങളുടെ ഗ്ലാസിലേയ്ക്ക് മുട്ടയെറിഞ്ഞും പരിഭ്രാന്തി പരത്തിയാണ് പലപ്പോഴും അക്രമി സംഘം യാത്രസംഘത്തെ കൊള്ളയടിക്കുന്നത്. മുൻകരുതലുകൾ എടുക്കുകയാണ് ഇക്കാര്യത്തിൽ ഏറ്റവും ആവശ്യമെന്നും പൊലീസ് പറയുന്നു.
ഇതര സംസ്ഥനങ്ങളിലേക്കുള്ള രാത്രിയാത്രകളിൽ അപകടങ്ങൾ ഉണ്ടാകുന്നതും ചില ഘട്ടങ്ങളിൽ ആക്രമിക്കപ്പെടുന്നതും സംബന്ധിച്ച് ഊഹാപോഹങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസ് ഇക്കാര്യങ്ങളിൽ വ്യക്തതവരുത്തുന്നത്. ഇത്തരം യാത്രകളിൽ കേരളത്തിൽ നിന്നുള്ളവർ ഏറ്റവും അധികം ഉപയോഗിക്കുന്ന പാതയാണ് മധുര. രാം നാട്, തിരുച്ചിറപ്പള്ളി. സേലം. ഇവിടങ്ങളിലാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ ഗ്ലാസുകളിലേയ്ക്ക് മുട്ടപൊട്ടിച്ചശേഷം വലിച്ചെറിയുന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന രീതി. പതിയിരിക്കുന്ന അപകടം മനസിലാക്കാതെ വാഹനത്തിലെ ഡ്രൈവർ വൈപ്പർ ഉപയോഗിക്കും. ഇതോടെ കാഴ്ച പൂർണമായും തടസപ്പെടും. ഇത്തം അവസരങ്ങളിൽ വൈപ്പർ ഉപയോഗിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വൺവെ തെറ്റിച്ച് എതിരെ ചെറുവണ്ടികളുമായെത്തി ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുക, മൃഗങ്ങളെ റോഡിലേയ്ക്ക് ഇറക്കി വിട്ട് മാർഗ തടസമുണ്ടാക്കി മോഷണം നടത്തുക തുടങ്ങിയ രീതികളും ഉണ്ട്. തിരുട്ടു ഗ്രാമങ്ങൾ പോലെ ചെറുതും വലുതുമായ മോഷണ സംഘങ്ങൾ തമസിക്കുന്നത് ഇത്തരം പാതകൾക്ക് സമീപമാണ്. ഇക്കാര്യങ്ങളിൽ ജാഗ്രതയാണ് ഏറ്റവും ആവശ്യമെന്നും പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷനുകൾ, വർക്്ഷോപ്പുൾ ഹൈൽപ് ലൈൻ നമ്പറുകൾ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം. കേരളത്തെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രധാന പാതകളിലുൾപ്പെടെ പൊലീസ് പട്രോളിങ്ങും മറ്റ് സുരക്ഷാ സംവിധാനങ്ങളില്ലാത്തതുതമാണ് മോഷ്ടാക്കൾക്ക് കൂടുതൽ സഹായകരമാകുന്നത്.