കോട്ടയം നഗരമധ്യത്തിലേതുൾപ്പെടെ അഞ്ചു ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായി സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. തിരുനക്കര പഴയ ബസ്‌സ്റ്റാൻഡിനു സമീപമുള്ള ആര്യഭവൻ ഹോട്ടലിൽ നിന്നു നൂഡിൽസ് വാങ്ങിയവർക്കു ചെള്ളുനിറഞ്ഞ ഭക്ഷണമാണു ലഭിച്ചത്. പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ചെള്ളുനിറഞ്ഞ മറ്റു നൂഡിൽസ് പാക്കറ്റുകളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ ഭക്ഷണം വാങ്ങാനെത്തിയ രണ്ടു വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആര്യഭവൻ ഹോട്ടലിന് ഇന്നു നോട്ടിസ് നൽകും. തുടർന്നു രണ്ടുദിവസം കട അടച്ചിട്ടു ഹോട്ടൽ വൃത്തിയാക്കിയ ശേഷമേ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്നു നഗരസഭ അറിയിച്ചു. കുമാരനല്ലൂർ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലും പരിശോധന നടന്നു.
കാലാവധി കഴിഞ്ഞതും പഴകിയതുമായ ചിക്കൻ മസാല, നിരന്തരം ഉപയോഗിച്ചു പഴകിയ എണ്ണ, ചിക്കൻ കറി, മീൻ വറുത്തത് എന്നിവയുൾപ്പെടെ ഇരുപത്തഞ്ചോളം ഇനം സാധനങ്ങളാണു പിടിച്ചെടുത്തത്. ഈ ഭാഗത്തുള്ള മാതാ, നിത്യ, മലബാർ, ഫ്ലോറൽ പാർക്ക് എന്നീ ഹോട്ടലുകൾക്കെതിരെ 10,000 രൂപ പിഴ ചുമത്തുമെന്നു നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീബ പുന്നൻ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന തുടരും.
ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ.തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജീവൻ ലാൽ, ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിലെ നടപടി അനുസരിച്ചു ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ മൂന്നു തവണ പിടികൂടിയാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നു നഗരസഭ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.