സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്. സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫ്. ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയായിരുന്നു ബോംബേറ്. മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ ചില്ലുകൾ തകർന്നു. ബോംബിനകത്തെ ചീളുകൾ ഓഫിസ് വരാന്തയിലേക്ക് തെറിച്ചുവീണു. ഭിത്തിയിലെ നോട്ടിസ് ബോർഡിലേക്ക് ചീളുകൾ തറച്ചിട്ടുണ്ട്. നാലു േപരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ആർ.എസ്.എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സി.പി.എം. ആരോപിച്ചു.
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നിരവധി പ്രകടനങ്ങൾ നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടെ, പലയിടത്തും ബി.ജെ.പി., ആർ.എസ്.എസ് ഓഫിസുകൾക്കു നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച്, ബി.ജെ.പി. അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്. സി.പി.എമ്മിന്റെ വിവിധ ഓഫിസുകൾക്കു നേരെയും ഇന്നലെ അക്രമമുണ്ടായി. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.