തിരുവനന്തപുരം∙ ഗോമാതാവിനും കാളപിതാവിനും വേണ്ടി ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നതെന്നു വി.എസ്.അച്യുതാനന്ദൻ. കന്നുകാലി വിൽപന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ ചർച്ച നടത്തുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലി കശാപ്പു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ശുദ്ധതട്ടിപ്പാണെന്നു പറഞ്ഞ വിഎസ്, നരേന്ദ്ര മോദി വല്ലപ്പോഴും ഇന്ത്യയിലേക്കു വരുമ്പോൾ കേരള ജനതയുടെ വികാരം പറഞ്ഞുകൊടുക്കണമെന്നും ഒ.രാജഗോപാലിനോട് പറഞ്ഞു.
പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ബിജെപി. അദാനിയെയോ അംബാനിയെയോ പോലുള്ള വൻകിടക്കാർമാത്രം മാംസവ്യാപാരം നടത്തിയാൽ മതിയെന്ന ലഭ്യത്തോടെയാണ് മോദി സർക്കാർ ഇത്തരമൊരു വിജ്ഞാപനം കൊണ്ടുവന്നത്. കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിനു ബുദ്ധിമുട്ടാകുമെന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്.
കശാപ്പുശാലകളുടെ നടത്തിപ്പ് സഹകരണ മാതൃകയിലാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കണം. ബീഫിൽനിന്ന് മൂല്യവർധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണം. അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മിഷൻ വാങ്ങുകയും ചെയ്ത ബിജെപി വൻകിട കശാപ്പു മതുലാളിമാരിൽനിന്ന് ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നത്.