മകളുടെ വിവാഹത്തിൽ ആർഭാടം കാട്ടിയിട്ടില്ലെന്ന് നാട്ടിക എം.എൽ.എ ഗീതാ ഗോപി സി.പി.ഐ തൃശൂർ ജില്ലാ കൗൺസിലിന് വിശദീകരണം നൽകി. വിവാദത്തിൽ ഗീതാ ഗോപി MLA യെ പിന്തുണച്ച് തൃശൂർ എം.പി സി.എൻ. ജയദേവൻ രംഗത്തെത്തി. കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞെന്നും എം.എൽ.എയുടെ മകളുടെ വിവാഹത്തിൽ ചില നല്ലവശങ്ങളുണ്ടെന്നും സി.എൻ.ജയദേവൻ പറഞ്ഞു.
ലളിത വിവാഹമെന്ന പാർട്ടി നിലപാടിന് വിരുദ്ധമായി മകളുടെ വിവാഹത്തിൽ ആർഭാടം കാട്ടിയെന്ന് ആരോപണം ഉയർന്നതോടെയാണ് സി.പി.ഐ ഗീതാ ഗോപിയോട് വിശദീകരണം തേടിയത്. 75 പവൻ സ്വർണമാണ് മകൾക്ക് നൽകിയതെന്നും ഇതിൽ 25 പവൻ ബന്ധുക്കളുടെ സമ്മാനമായിരുന്നൂവെന്നും വിശദീകരിച്ചു. എം.എൽഎ എന്ന നിലയിൽ ഒട്ടേറെപ്പേരെ ക്ഷണിച്ചെങ്കിലും സദ്യയടക്കം സാധാരണ നിരക്കിലുള്ളതായിരുന്നെന്നും പറഞ്ഞു. തുടർനടപടി ആചോലിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ ചേരും. അതേസമയം സി.പി.ഐ ദേശീയകൗൺസിൽ അംഗമായ സി.എൻ.ജയദേവന് എം.പി എം.എൽ.എക്ക് പിന്തുണ നൽകി.
പിന്നാക്ക സമുദായത്തിൽ നിന്ന് വളർന്ന് വന്ന ഗീതാ ഗോപി മിടുക്കിയായ എം.എൽ.എയാണെന്നും മകളുടെ വിവാഹത്തിൽ ആക്ഷേപങ്ങൾക്കൊപ്പം നല്ല വശങ്ങളും കണക്കിലെടുക്കണമെന്നും അദേഹം പറഞ്ഞു.
ആർഭാട വിവാഹത്തിനെതിരെ നിയമസഭയിലടക്കം സി.പി.ഐ നിലപാടെടുത്തിരിക്കെയാണ് എം.എൽ.എയ്ക്കൊപ്പം നിന്ന് എം.പിയും വ്യത്യസ്ത നിലപാടെടുക്കുന്നത്. 0