സൂപ്പർ ഡിജിപി ചമഞ്ഞ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി. വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് ഡിജിപി ടി.പി. സെൻകുമാർ നിർദേശിച്ച രേഖകളൊന്നും നൽകാനാവില്ലെന്ന് ജൂനിയർ സൂപ്രണ്ട് വി.എൻ. കുമാരി ബീന നിലപാടെടുത്തു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിന്റെ ചുമതലക്കാരിയാണ് കുമാരി ബീന. ഇതേ ജീവനക്കാരിയെ മാറ്റാൻ നേരത്തെ ഡിജിപി ഇറക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു.
പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖകളുടെ സൂക്ഷിപ്പുകാരാണ് ടി ബ്രാഞ്ച്. എന്നാൽ ഇവിടെയുള്ളവയിൽ അഴിമതി, മനുഷ്യാവകാശം, പൊലീസുകാരുടെ സ്ഥലം മാറ്റങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ സംബന്ധിച്ച രേഖകളിലൊന്നും രഹസ്യമില്ലെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് നൽകേണ്ടതാണെന്നും ഡിജിപി ടിപി സെൻകുമാർ നിർദേശിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. തൊട്ടുപിന്നാലെ മറ്റൊരു പരാതി പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മിഷണറും ഇതേ നിർദ്ദേശം പൊലീസ് ആസ്ഥാനത്തേക്ക് നൽകിയിരുന്നു. ഇതൊന്നും തനിക്ക് ബാധകമല്ലെന്നാണ് ജൂനിയര്‍ സൂപ്രണ്ട് വിഎൻ ബീനാകുമാരിയുടെ നിലപാട്. ഉദ്യോഗസ്ഥർക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന ആഭ്യന്തര വിജിലൻസ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷക്ക് കുമാരി ബീന നൽകിയ മറുപടിയാണിത്. പൊലീസുകാര്‍ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ, അഴിമതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങി, എത്രപേരെ പിരിച്ചുവിട്ടു, കളങ്കിതരായ എത്രപേർ ഇനി പൊലീസിലുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും പുറത്തുവിടില്ല എന്നുതന്നെയാണ് നിലപാട്.
ഇതേ ജീവനക്കാരിയെ ഈ വിഭാഗത്തിൽ നിന്ന് സ്ഥലംമാറ്റാൻ സെൻകുമാർ ഇറക്കിയ ഉത്തരവ് സർക്കാർ നേരിട്ട് ഇടപെട്ടാണ് മരവിപ്പിച്ചത്. തനിക്കെതിരെ ഉണ്ടായൊരു പരാതിയുടെ വിവരങ്ങൾ അറിയാൻ പൊലീസ് മേധാവി നേരിട്ട് ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകുന്ന അപൂർവ സാഹചര്യവും ഇതിനിടെ ഉണ്ടായി. അതിലാകട്ടെ ഇനിയും നടപടിയൊന്നുമില്ല.