സിനിമാടിക്കറ്റിൻമേലുള്ള ഇരട്ടനികുതി സംസ്ഥാന സർക്കാർ ഒഴിവാക്കിയെങ്കിലും ജി.എസ്.ടി നടപ്പിലാകുന്നതോടെ സിനിമ കാണാൻ ചെലവുകൂടും. വിനോദനികുതിയേക്കാൾ ജി.എസ്.ടി നിരക്ക് കൂടുതലാണെന്നതാണ് കാരണം. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് സംസ്ഥാനം സമ്മർദം ചെലുത്തണമെന്നാണ് ചലച്ചിത്രമേഖലയുടെ ആവശ്യം.
കോർപറേഷനിൽ 25ഉം മുനിസിപ്പാലിറ്റിയിൽ 20ഉം പഞ്ചായത്തിൽ 15 ശതമാനവുമാണ് നിലവിൽ സിനിമ ടിക്കറ്റിൻമേലുള്ള വിനോദനികുതി. 28 ശതമാനമാണ് സിനിമ ടിക്കറ്റിനുമേലുള്ള ചരക്കുസേവനനികുതി നിരക്ക്. അതായത് ജി.എസ്.ടി പ്രാബല്യത്തിലാകുന്നതോടെ കോർപറേഷൻ പരിധിയിലുള്ള തീയറ്ററുകളിലെ നികുതിയിൽ മൂന്നു ശതമാനം വർധനയുണ്ടാകും. മുൻസിപ്പാലിറ്റി പരിധിയിലെ തീയറ്ററുകളിലെ നികുതിയിൽ എട്ടുശതമാനവും പഞ്ചായത്തിൽ 13 ശതമാനവും വർധനയുണ്ടാകും. ആനുപാതികമായി തിയറ്റർ ഉടമകൾക്ക് ടിക്കറ്റ് നിരക്കും കൂട്ടേണ്ടിവരും. ജൂലൈ മുതൽ സിനിമ കാണാൻ കൂടുതൽ പണം മുടക്കേണ്ടിവരുമെന്ന് സാരം.
ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം തിയറ്ററിലേക്ക് എത്തിത്തുടങ്ങിയ പ്രേക്ഷകരെ ടിക്കറ്റ് നിരക്കുവർധന അകറ്റുമോ എന്നാണ് ആശങ്ക. ഇതൊഴിവാക്കാൻ ജി.എസ്.ടിയിലെ ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനത്തിൽ നിന്ന് സിനിമയെ ഒഴിവാക്കണമെന്നാണ് ചലച്ചിത്രമേഖലയുടെ ആവശ്യം. ഇതിനായി 11ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനം സമ്മർദം ചെലുത്തണമെന്നും ചലച്ചിത്രപ്രവർത്തകർ ആവശ്യപ്പെടുന്നു.