മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ സി.പി.ഐ എംഎൽഎ ഗീതാ ഗോപിക്കെതിരെ ആദായനികുതി വകുപ്പിലും വിജിലൻസിലും പരാതി. നാട്ടിക എം.എൽ.എയുടെ സാമ്പത്തിക സ്ത്രോതസ് അന്വേഷിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം ആഡംബര വിവാഹം നടത്തിയതിൽ ഗീതാ ഗോപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.ഐ തൃശൂർ ജില്ലാ കൗൺസിലിന്റെ പ്രാഥമിക വിലയിരുത്തൽ.
നാട്ടിക എം.എൽ.എയും സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായ ഗീതാ ഗോപിയുടെ മകളുടെ വിവാഹമാണ് ആഡംബര വിവാഹമെന്ന ആരോപണത്തിനിടയാക്കിയിരിക്കുന്നത്. ലളിത വിവാഹമെന്ന സി.പി.ഐ നയത്തിന് വിരുദ്ധമാണെന്ന് ആക്ഷേപം വ്യാപകമായതോടെ എം.എൽ.ഐയോട് വിശദീകരണം തേടാൻ സംസ്ഥാന എക്സിക്യൂട്ടീവ് തൃശൂർ ജില്ലാ കൗൺസിലിനോട് നിർദേശിച്ചിരുന്നു. വിശദീകരണം വിലയിരുത്തിയിട്ടില്ലങ്കിലും പാർട്ടി നിലാപടും നയങ്ങളും പാലിക്കുന്നതിലും അനാവശ്യ വിവാദമൊഴിവാക്കുന്നതിലും എം.എൽ.എയ്ക്ക് വീഴ്ച പറ്റിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. നടപടിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ ജില്ലാ കൗൺസിൽ ചേരും.
അതിനിടെ എം.എൽ.ഐയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൃശൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി ആദായനികുതി വകുപ്പിനും വിജിലൻസിനും പരാതി നൽകി. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ എം.എൽ.എ രേഖപ്പെടുത്തിയിരിക്കുന്നത് തന്റെ കൈവശം 500 രൂപയും ഭർത്താവിന്റെ കൈവശം തൊണ്ണൂറായിരം രൂപയുമുള്ളെന്നാണ്. എങ്കിൽ ലക്ഷങ്ങൾ ചിലവാക്കിയ ആഡംബര വിവാഹത്തിന്റെ സ്ത്രോതസ് അന്വേഷിക്കണമെന്നാണ് പരാതി. ഒരു വ്യക്തിക്ക് 64 പവൻ സ്വർണം മാത്രമേ കൈവശം വയ്ക്കാവൂവെന്ന നിയമം ലംഘിച്ചെന്നും പരാതിയുണ്ട്.