മഴക്കാലമായതോടെ തൃശൂരിലെ മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള ദേശീയപാതയില്‍ അപകടങ്ങൾ പെരുകി. ഒരാഴ്ചക്കിടെ അമ്പതിലേറെ അപകടങ്ങളുണ്ടായപ്പോൾ രണ്ട് ജീവനുകൾ പൊലിഞ്ഞു. പാലിയേക്കരയിലെ ടോൾ കമ്പനി പുതിയതായി നടത്തിയ മിനുസം കൂടിയ ടാറിങിലെ അപാകതയാണ് അപകടത്തിനിടയാക്കുന്നതെന്നാണ് വ്യാപക പരാതി.
മഴയുള്ള ഓരോ ദിവസവും ശരാശരി പത്ത് അപകടങ്ങളാണ് ഇപ്പോൾ മണ്ണുത്തി മുതൽ അങ്കമാലി വരെയുള്ള പാതയിലുണ്ടാവുന്നത്. അറുപതിലേറെ യാത്രക്കാർക്ക് ചെറുതും വലുതുമായ പരുക്കേറ്റപ്പോൾ രണ്ട് പേർക്ക് ജീവനും നഷ്ടമായി.
റോഡ് നവീകരണത്തിന്റെ ഭാഗമായി പാലിയേക്കരയിൽ ടോൾ പിരിക്കുന്ന കമ്പനി റോഡിലെ ചിലയിടങ്ങളിൽ റീടാറിങ് നടത്തിയിരുന്നു. മൈക്രോ സർഫേസിങ് എന്നറിയപ്പെടുന്ന പുതിയ രീതിയിലാണ് ടാർ ചെയ്തത്. പ്രതലത്തിന്റെ മിനുസം കൂടുകയും വെള്ളം ഇറങ്ങാനുള്ള സാധ്യത കുറയുകയും ചെയ്യുന്ന തരത്തിലുള്ള ടാറിങ്ങ് നടത്തിയിടത്താണ് മഴ പെയ്യുമ്പോൾ അപകടങ്ങളുണ്ടാവുന്നത്.
വളവുകളിൽ വലിയ തോതിൽ ചെരിവിട്ട് ടാർ ചെയ്തതും ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാവുന്നു. അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് എസ്.ഐ ടോൾ കമ്പനിക്ക് കത്ത് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.