സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെ പാർട്ടി ആസ്ഥാനത്തുണ്ടായ കയ്യേറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. ജനാധിപത്യത്തിനു നേരെയുള്ള അക്രമമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യച്ചൂരിക്കെതിരായ അക്രമം തികഞ്ഞ കാടത്തമാണെന്നാണു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രതികരിച്ചത്.
സംഘപരിവാർ തീക്കൊള്ളികൊണ്ടു തല ചൊറിയുകയാണെന്നു വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കന്മാർക്കുനേരെയും ആക്രമം അഴിച്ചുവിടുന്നതു കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഡൽഹി എകെജി ഭവനിലെ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴായിരുന്നു സംഭവം. എകെജി ഭവനിൽ അതിക്രമിച്ചു കയറിയ രണ്ടുപേരാണ് യച്ചൂരിയെ ആക്രമിച്ചത്. പൊലീസ് ഉടനെ ഇവരെ പിടികൂടി. ഭാരതീയ ഹിന്ദുസേന പ്രവർത്തകരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.
∙ മുഖ്യമന്ത്രി പിണറായി വിജയൻ
യച്ചൂരിക്കു നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഓഫീസില്‍ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടതുകൊണ്ടാണ് വലിയ ആപത്തില്‍നിന്ന് യച്ചൂരി രക്ഷപ്പെട്ടത്. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഇത് അത്യന്തം അപലപനീയമാണ്.
കേന്ദ്രഭരണത്തിന്‍റെ തണലില്‍ സംഘപരിവാറുകാര്‍ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. തങ്ങളുടെ തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയും അതിന്‍റെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി ആര്എസ്എസ്സുകാർ രാജ്യമാകെ മുഴക്കികൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ അവര്‍ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയുളളതുകൊണ്ടാണ് ആക്രമണങ്ങള്‍ തുടരുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ ഡല്‍ഹി എകെജി ഭവനുനേരെയും പ്രധാന നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള പൊലീസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസ് കമ്മിഷണറെയും സുരക്ഷാ ചുമതലയുളള ജോയിന്‍റ് കമ്മിഷണറെയും ജൂണ്‍ അഞ്ചിനുതന്നെ അറിയിച്ചിരുന്നു. മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റസിഡന്‍ഡ് കമ്മിഷണര്‍ ഡല്‍ഹി പൊലീസ് മേധാവികള്‍ക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുളള ഡല്‍ഹി പൊലിസ് ഇതെല്ലാം അവഗണിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിനെ സംബന്ധിച്ച് സിപിഎം ആണ് അവരുടെ മുഖ്യശത്രു. കാരണം ആര്‍എസ്എസ്സിന്‍റെ വര്‍ഗ്ഗീയ ധ്രുവീകരണ പദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് സിപിഎം ആണ്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടാ സിപിഎമ്മിനെ നിശബ്ദമാക്കാമെന്നോ തളര്‍ത്താമെന്നോ കരുതേണ്ട. ഹിന്ദുത്വ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സിപിഎം മുന്നോട്ടുപോകും. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കെതിരെയുളള ആക്രമണം സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുമെന്ന ആര്‍എസ്എസ് ഭീഷണിയുടെ പ്രായോഗിക രൂപമാണ്. എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവരണം.
∙ എ.കെ. ആന്റണി
സീതാറാം യച്ചൂരിക്കെതിരായ അക്രമം തികഞ്ഞ കാടത്തമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ,കെ. ആന്റണി. എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചൊതുക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ആന്റണി പറഞ്ഞു.
∙ വി.എസ്. അച്യുതാനന്ദൻ
യച്ചൂരിക്ക് നേരെ നടത്തിയ കയ്യേറ്റം തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ നടത്തുന്ന തല ചൊറിയലാണെന്ന് വിഎസ് അച്യുതാനന്ദന്‍. ബിജെപി എന്ന ട്രോജന്‍ കുതിരയ്ക്കകത്ത് പല രൂപത്തിലും ഭാവത്തിലുമുള്ള ഹിന്ദു വര്‍ഗീയ സംഘടനകള്‍ ഇന്ത്യയുടെ മതേതര മനസ്സുകളിലേക്ക് ഒളിച്ചുകടക്കുകയാണ്. ഇതര മതസ്ഥര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇന്ത്യയില്‍ ജീവനോടെ കഴിയാന്‍ അവകാശമില്ലെന്ന പ്രഖ്യാപനമാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമത്തിലൂടെ പറഞ്ഞുവച്ചിരിക്കുന്നത്. ഇത് അപലപനീയമാണെന്നു മാത്രമല്ല, ഇത്തരം വിഷസര്‍പ്പങ്ങളെ വേരോടെ പിഴുതെറിയാന്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരണം. അടിയന്തരമായി ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുകയും ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും തുറുങ്കിലടക്കുകയും വേണം.
∙ രമേശ് ചെന്നിത്തല
ഡല്‍ഹി എകെജി ഭവനില്‍ യച്ചൂരിക്കുനേരേ ഉണ്ടായ അക്രമത്തിൽ ശക്തമായി അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യമെമ്പാടും പത്തിവിടർത്തി ആടുന്ന സംഘപരിവാർ ശക്തികൾ എന്തുംചെയ്യാൻ മടിക്കാത്തവർ ആണെന്ന് വീണ്ടുംവീണ്ടും തെളിയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കന്മാർക്കുനേരെയും ആക്രമം അഴിച്ചുവിടുന്നതു കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. ആശയപരമായി നേരിടാൻ കെൽപില്ലാത്തവരാണു കായികമായി ആക്രമിക്കുന്നത്. ആർഎസ്എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
∙ കെ.പി.എ. മജീദ്
എകെജി ഭവനില്‍ കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്തതിലൂടെ പ്രകടമായതു സംഘപരിവാര്‍ ഫാഷിസത്തിന്റെ അഹങ്കാരമാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാജ്യം നേരിടുന്ന അസഹിഷ്ണുതയുടെ നേര്‍ക്കാഴ്ചയാണു ഡല്‍ഹിയില്‍ കണ്ടത്. യച്ചൂരിയെപ്പോലെ ഉന്നതനായ നേതാവിനുനേരെ ആക്രമണം നടത്താന്‍ ധൈര്യപ്പെട്ടതു സംരക്ഷിക്കാന്‍ ആളുണ്ടാവുമെന്ന ഉറപ്പിലാണ്. സംഘപരിവാര്‍ ശക്തികളെ മുഖ്യശത്രുവായികണ്ടു നയനിലപാടുകള്‍ സ്വീകരിക്കാന്‍ സിപിഎമ്മിനുള്ള തിരിച്ചറിവാകട്ടെ ഈ ഹീനകൃത്യമെന്നും മജീദ് പറഞ്ഞു.
∙ ടി.എം. തോമസ് ഐസക്
എത്രമാത്രം ഭീരുക്കളാണു സംഘപരിവാറുകാരെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണു യച്ചൂരിക്കെതിരെ ആര്‍എസ്എസ് നടത്തിയ കൈയേറ്റശ്രമമെമന്നു മന്ത്രി ടി.എം. തോമസ് ഐസക്. കൈയൂക്കുകൊണ്ടു കാവിസാമ്രാജ്യം കെട്ടിപ്പെടുക്കാമെന്നവര്‍ കരുതുന്നുണ്ടെങ്കില്‍ നാഗ്പൂരിനെ വിഡ്ഢികളുടെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കേണ്ടി വരുമെന്നും ഐസക് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരിക്കല്‍ക്കൂടി വെളിവാകുകയാണ് ആര്‍എസ്എസിന്റെ ഭീരുത്വം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുനിഞ്ഞിറങ്ങുമ്പോള്‍ സംഘടനയുടെ പേരു മാറും. ഇതുപോലെ പ്രച്ഛന്നവേഷം കെട്ടിയാണല്ലോ നാഥുറാം ഗോഡ്സെ മഹാത്മാഗാന്ധിയുടെ ജീവനെടുത്തത്. ഏതു പേരില്‍ ഗുണ്ടകളെ നിയോഗിച്ചാലും വിമര്‍ശനങ്ങള്‍ക്ക് അറുതിവരുത്താമെന്നു സംഘപരിവാര്‍ ധരിക്കേണ്ടതില്ല. മതനിരപേക്ഷതയുടെ കൊടിയുമേന്തി കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ മുന്നില്‍ത്തന്നെയുണ്ടാകും. അവസാന സഖാവും മരിച്ചു വീഴുന്നതുവരെ– ഐസക് പറഞ്ഞു.
∙ എം.ബി. രാജേഷ്
മോദി സർക്കാർ സംഘപരിവാറിനെ ഉപയോഗിച്ചു പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാൻ നടത്തിയ ശ്രമമാണു യച്ചൂരിക്കെതിരായ ആക്രമമെന്നു എം.ബി. രാജേഷ് എംപി. സംഘപരിവാറിനെ ഉപയോഗിച്ചു കായികമായ അക്രമംതന്നെ തുടങ്ങിയിരിക്കുകയാണു മോദി സർക്കാർ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽതന്നെ ആദ്യമായാണ് പ്രധാന നേതാവിനെതിരെ പാർട്ടി ഓഫീസിനുള്ളിൽ ആക്രമമുണ്ടാകുന്നത്. ബിജെപി രാജ്യത്തെ എത്ര ആപൽക്കരമായ അവസ്ഥയിലേക്ക് എത്തിച്ചെന്നതിന്റെ തെളിവാണിതെന്നും രാജേഷ് പറഞ്ഞു.
∙ വി.ടി. ബൽറാം
സീതാറാം യച്ചൂരിക്കു നേരെയുള്ള സംഘപരിവാർ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി വി.ടി. ബൽറാം എംഎൽഎ. ഇന്ത്യയിൽ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്നാവർത്തിക്കുന്ന പ്രകാശ് കാരാട്ടിനു ഇതൊരു തിരിച്ചറിവാകട്ടെയെന്നും ബൽറാം പ്രതികരിച്ചു.
Advertisement