ദേശീയപാതയോരത്തെ മദ്യശാലകൾ തുറന്നുകൊടുത്ത നടപടിയിൽ തെറ്റുപറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. കണ്ണൂർ കുറ്റിപ്പുറം പാതയില്‍ തുറന്ന പതിമൂന്ന് ബാറുകൾ പൂട്ടിച്ചതായും കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് ബാറുകൾക്ക് അനുമതി നൽകുന്നത് അംഗീകരിക്കില്ലെന്ന് ഹൈക്കോടതി ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു.
കഴക്കൂട്ടം ചേർത്തല, കണ്ണൂർ കുറ്റിപ്പുറം എന്നീ പാതകൾക്ക് ദേശീയപാതാ പദവി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഈ വഴിയിലെ മദ്യശാലകൾക്ക് അനുമതി തേടിയെത്തിയ ഹർജിയിലാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി വിധി പറഞ്ഞത്. പരിശോധിച്ച് സർക്കാർ നടപടിയെടുക്കാൻ പറഞ്ഞതിന് പിന്നാലെ ബാറുകൾ കൂട്ടത്തോടെ തുറക്കാന്‍ നടപടി തുടങ്ങി. ഇതിനെ ചോദ്യംചെയ്ത് പിന്നീടെത്തിയ ഹർജി പരിഗണിക്കവെയാണ് ചൊവ്വാഴ്ച ഹൈക്കോടതി സർക്കാരിനെതിരെ തിരിഞ്ഞത്. കോടതിയെ ചാരി ബാറുകൾ തുറക്കാനാവില്ലെന്ന് വ്യക്തമായി പറഞ്ഞതോടെ സർക്കാരിന് പുനർവിചിന്തനം വേണ്ടിവന്നു.
കണ്ണൂർ കുറ്റിപ്പുറം പാത ദേശീയപാത തന്നെയെന്നും ഇവിടെ പതിമൂന്ന് മദ്യശാലകൾ തുറക്കാൻ അനുവദിച്ചത് തെറ്റിപ്പോയെന്നും ഇന്ന് ഏറ്റുപറഞ്ഞു. ചേർത്തല കഴക്കൂട്ടം പാതയുടെ കാര്യത്തിൽ ആശയക്കുഴപ്പമില്ല. ഇത് ദേശീയപാത തന്നെ. അതുകൊണ്ട് ഇവിടെ ഒരു മദ്യശാലക്കും അനുമതി നൽകിയിട്ടില്ല, സർക്കാർ ഇന്ന് അറിയിച്ചു. എന്നാൽ ഇങ്ങനെ തലയൂരാൻ പറ്റില്ല എന്ന നിലപാടിലായിരുന്നു ഹൈക്കോടതി. തുറന്ന ബാറുകളുടെ രേഖകളെല്ലാം ഹാജരാക്കണം. ഇവക്ക് അനുമതി നൽകിയ കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ഈ രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിർദേശം.
തുറന്ന ബാറുകൾ പൂട്ടി എന്നത് മാത്രമാണോ ഇവയുടെ അനുമതി റദ്ദാക്കിയിട്ടുണ്ടോ എന്നുകൂടി കോടതി ആരാഞ്ഞു. ഈമാസം പതിനാലിന് കേസ് വീണ്ടും പരിഗണിക്കും വരെ ഒരൊറ്റ മദ്യശാലയും തുറക്കാൻ പാടില്ലെന്ന് കർശന നിർദേശവും നൽകി. അതേസമയം ദേശീയപാതയോരത്തെ ബാറുകൾ തുറക്കാൻ ഹൈക്കോടതി അനുവദിച്ചു എന്ന മട്ടിൽ വിമർശനം ഉന്നയിച്ചവരോടുള്ള അതൃപ്തിയും കോടതി അറിയിച്ചു. ഇവ ഉണ്ടാക്കുന്ന തെറ്റിദ്ധാരണ എത്രയെന്ന് പൊതുരംഗത്തുള്ളവർ സ്വയം മനസിലാക്കണമെന്ന് വിഎം സുധീരന്റെ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു