തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ കുത്തനെ കൂട്ടി. രാജ്യാന്തര ടെർമിനലിലെ യൂസർഫീ 575 രൂപയിൽ നിന്ന് 950 രൂപയായാണ് വർധിപ്പിച്ചത്. ആഭ്യന്തര ടെർമിനലിൽ ആദ്യമായി 450 രൂപ യൂസർഫീ ചുമത്തുകയും ചെയ്തു. പുതിയ തീരുമാനം യാത്രാനിരക്കിൽ വർധനയുണ്ടാക്കും.
എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ കുത്തനെ വർധിപ്പിച്ചത്. അടുത്തമാസം പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്കുവർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം 2021 രാജ്യാന്തര വിമാനത്താവളത്തിൽ 1069 രൂപയും ആഭ്യന്തര വിമാനത്താവളത്തിൽ 506 രൂപയുമാകും യൂസർ ഫീ. വിമാനയാത്രാനിരക്കിനൊപ്പമാണ് ഇത് ഈടാക്കുന്നത്. ആഭ്യന്തര വിമാനത്താവളത്തിൽ ഇതാദ്യമായാണ് യൂസർ ഫീ ചുമത്തുന്നത്. ബെംഗളൂരു ഉൾപ്പടെ ചില റൂട്ടുകളിൽ പലപ്പോഴും ബസ് ചാർജിലും കുറവായിരുന്നു വിമാനയാത്രാനിരക്ക്. യൂസർഫീ മൂലം 500 രൂപയോളം കൂടുന്നതോടെ ഇത്തരം ആഭ്യന്തരവിമാനയാത്രകളുടെ ആകർഷണീയത കുറയും. ഗൾഫിലേക്കുള്ള യാത്രാനിരക്കും കൂടും.
വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനാണ് യൂസർ ഫീ പിരിക്കുന്നത്. നിരക്കുവർധനയെപറ്റി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. എന്നാൽ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റിൽ പുതിയ നിരക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ യൂസർ ഫീ ഈടാക്കുന്നില്ല.