വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യതന്നെയെന്ന് പൊലീസ്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. പാലക്കാട് എസ്പി പ്രതീഷ് കുമാറാണ് മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്.
13 കാരിയായ മൂത്ത മകളെ ജനുവരി 13നും ഒൻപതവയസുകാരിയായ ഇളയ മകളെ മാർച്ച് നാലിനുമാണ് അട്ടപ്പള്ളം ശെൽവപുരത്തെ ഒറ്റമുറി വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എട്ടടി ഉയരത്തിൽ ഉള്ള കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരെയും ഒരേസ്ഥാനത്താണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പതിനേഴ്കാരൻ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമെ പോക്സോ നിയമവും ചുമത്തിയാണ് കേസെടുത്തത്. ഇരുവരും ലൈംഗിക പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നാണ് എസ്പി മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശം. ഫൊറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ അന്വേഷണ വീഴ്ചകളുടെ പേരിൽ ഏറെ പഴികേട്ട വാളയാർ കേസ് പൊലീസ് അവസാനിപ്പിക്കുയാണെന്നാണ് സൂചന.