കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിൽ വയനാട് കബനി നദി തീരത്ത് നട്ട ഇരുപതിനായിരം വൃക്ഷത്തൈകൾ സംരക്ഷണമില്ലാതെ നശിച്ചു. വരൾച്ചയിൽനിന്ന് വയനാടിനെ രക്ഷിക്കാനായി ഓർമ മരം പദ്ധതിയുടെ ഭാഗമായാണ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കബനി തീരത്ത് മരത്തൈകൾ നട്ടത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്നും ലക്ഷണക്കിന് വൃക്ഷത്തൈകൾ ജില്ലയിൽ നടും.
കബനി നദി തീരത്താണ് മന്ത്രി തോമസ് ഐസക് മരത്തൈ നട്ടത്. ഒരുവർഷത്തിനിപ്പുറം ഒന്നുപോലും അവശേഷിക്കാതെ തൈകൾ പൂർണമായും നശിച്ചിരിക്കുന്നു. വനംവകുപ്പ് സ്ഥാപിച്ച കമ്പിവേലിയും തകർന്നു.
മരത്തൈകൾ നടുന്നതിനായി ചിലവഴിച്ച ലക്ഷക്കണക്കിന് രൂപ പാഴായി. ശരിക്കും പറഞ്ഞാൽ കബനി തീരത്തെ ഓർമ മരം പദ്ധതി ഓർമയായിക്കഴിഞ്ഞു. കർണാടകയിൽനിന്ന് വീശുന്ന ചൂട് കാറ്റ് തടയാൻവേണ്ടി നട്ട മരത്തൈകൾ കന്നുകാലികൾ തിന്ന് വിശപ്പകറ്റി. തടയാൻ നാട്ടുകാരോ, കെട്ടിയ വേലി സംരക്ഷിക്കാൻ വനംവകുപ്പോ തയ്യാറായില്ല. വീണ്ടും പരിസ്ഥിതിദിനം എത്തിയതോടെ വൃക്ഷത്തൈ നടൽ ചടങ്ങ് നാടെങ്ങും അരങ്ങേറുകയാണ്.
വയനാടിനെ പച്ചപുതപ്പിക്കാൻ വേണ്ടിയാണ് ഇത്രയധികം തൈകൾ കഴിഞ്ഞവർഷം നട്ടത്. ജൂൺ അഞ്ചെന്ന ദിവസത്തിലെ ചടങ്ങിനപ്പുറം മരത്തെകളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ നടപടിയുണ്ടാകണം.