ആദ്യം ഇത്തിരി കനത്തിലായിരുന്നെങ്കിലും പിന്നീട് ഇരുവരും ചിരിച്ചു. പിന്നീട് ചിരിച്ചുകൊണ്ട് വർത്തമാനമായി. കൽപറ്റയിൽ നിർമിച്ച ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവേദി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ടി. പി. സെൻകുമാറും തമ്മിൽ സൗഹൃദസംഭാഷണ വേദിയായി.
സുപ്രീം കോടതി വിധിയിലൂടെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെയെത്തിയ ശേഷം ഇരുവരും പങ്കെടുക്കുന്ന പൊതുപരിപാടി കൂടിയായിരുന്നു ഇത്.
ഡിജിപി ടി. പി. സെൻകുമാറിന്റെ സല്യൂട്ട് ചെറുപുഞ്ചിരിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സെൻകുമാറിന്റെ സ്വാഗത പ്രസംഗം.
സ്വാഗതം പറയുമ്പോൾ ബൊക്കെയ്ക്കു പകരം നൽകിയ പൊതിയും മുഖ്യമന്ത്രിയിൽ കൗതുകമുണർത്തി. നല്ല വയനാടൻ തേനായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സമ്മാനമായി നൽകിയത്.
അധ്യക്ഷ പ്രസംഗം നടക്കുന്നതിനിടയിലായിരുന്നു പുഞ്ചിരിനിറഞ്ഞ സൗഹൃദസംഭാഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. അതേസമയം, സർക്കാർ നയത്തിൽനിന്ന് പൊലീസിലെ ആരെങ്കിലും വ്യതിചലിച്ചാൽ മൃദുസമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.