മുഖ്യമന്ത്രി പിണറായി വിജയൻ ബീക്കൺ ലൈറ്റ് ഉപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പായുന്നത് ബീക്കൺ ലൈറ്റ് വച്ച കാറിൽ. മുൻ ഡി.ജി.പി കൂടിയായ രമൺ ശ്രീവാസ്തവയാണ് ഒരു മാസമായി നിയമം ലംഘിച്ച് പായുന്നത്. അതും സ്വന്തം കാറിൽ.
കെ.എൽ 01 എ.യു 5566. ഇന്നോവ കാർ. മോട്ടോർവാഹനവകുപ്പിന്റ രേഖകളിൽ ഉടമ, മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. രാജ്യത്ത് പ്രധാനമന്ത്രി മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ബീക്കൺ ലൈറ്റ് ഉപേക്ഷിച്ചിട്ടും ഉപദേഷ്ടാവിന് മാത്രം ബീക്കൺ ലൈറ്റില്ലാതെ പറ്റില്ല.
ഒൗദ്യോഗികം മാത്രമല്ല, സ്വകാര്യ ആവശ്യങ്ങൾക്ക് പോലും പായുന്നത് ബീക്കൺലൈറ്റ് വച്ചാണ്. ബീക്കൺ ലൈറ്റ് ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് വന്നിട്ട് മാസം ഒന്നു കഴിഞ്ഞു. അന്നുമുതൽ ഇന്നുവരെ നിയമംലംഘിച്ചിട്ടും ഈ വാഹനം ഒരു നിയമപാലകന്റേയും കണ്ണിൽ പെടാത്തതാണ് അതിശയം.
നിലവിൽ ക്രമസമാധാനത്തിന്റ ചുമതലയുള്ള പൊലീസിനും ആംബുലൻസിനും മാത്രമേ ബീക്കൺ ലൈറ്റ് പാടുള്ളു. അതും ട്രാൻസ്പോർട്ട് കമ്മീഷണറുടെ അനുമതിയോടെ, ചുവപ്പും നീലയും വെള്ളയും ചേർന്ന മള്‍ട്ടികളർ ലൈറ്റ് മാത്രം.
ഉപദേഷ്ടാവായി നിയമിച്ചപ്പോൾ ഒൗദ്യോഗികമായി ഒാഫീസും വാഹനവും വേണ്ടെന്നും സ്വന്തം വാഹനം ഒാടിയ്ക്കാൻ ഒരാളെ വിട്ടുതന്നാൽ മതിയെന്നുമായിരുന്നു ശ്രീവാസ്തവയുടെ പ്രതികരണം.