എന്‍എച്ച് 66 ല്‍ ചേർത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗം ദേശീയപാത തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. പാതയോരത്തെ മദ്യനിരോധനം സുപ്രീംകോടതി പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്ന് നേടിയ അനുകൂല വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ മദ്യശാലകള്‍ തുറക്കാം എന്ന് അഡ്വക്കറ്റ് ജനറലും നിലപാടെടുത്തതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായി.
ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള റോഡിന്റെ പദവി ദേശീയപാത അതോറിറ്റി 2014 ല്‍ എടുത്തുകളഞ്ഞുവെന്നുകാട്ടിയാണ് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി അര്‍ഹതയുള്ള മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കണമെന്ന് എക്സൈസിനോട് നിര്‍ദേശിച്ചു. സമാന വിധി കണ്ണൂര്‍ കുറ്റിപ്പുറം പാതയുടെ കാര്യത്തിലും ഉണ്ടായി. തുടര്‍ന്ന് എക്സൈസ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഒപ്പം പാതയുടെ നിലവിലെ പദവി എന്തെന്ന് ആരാഞ്ഞ് പൊതുമരാമത്ത് വകുപ്പിനും കത്തുകൊടുത്തു. ബാറുകള്‍ തുറക്കാമെന്ന് എജി നിലപാടെടുത്തപ്പോള്‍ ദേശീയപാത പദവി നഷ്ടമായില്ലെന്നാണ് പൊതുമരാമത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും കേന്ദ്രമാണ് വ്യക്തത വരുത്തേണ്ടതെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
ജി.സുധാകരന് പൊതുമരാമത്ത് മന്ത്രി.ആശയക്കുഴപ്പമില്ല. ദേശീയ പാതതന്നെ. അല്ലെങ്കില്‍ അത് കേന്ദ്രം വ്യക്തമാക്കട്ടെ. ബാറുടമകളുടെ പുറകെ പോകേണ്ടകാര്യം പൊതുമരാമത്ത് വകുപ്പിനില്ല. പാതയോരത്ത് മദ്യം നിരോധിച്ച സുപ്രീംകോടതി, വിധി പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസ്തുത പാതക്ക് പദവി നഷ്ടമാക്കിയതിനുപിന്നില് വൻ അഴിമതിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാരും മദ്യവ്യവസായികളും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.