സംഘടനയുടെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റം വേണമെന്ന് സംസ്ഥാന നേതാക്കൾക്ക് അമിത് ഷായുടെ താക്കീത്.ഒരു എം.എൽ.എയുടേയും വോട്ടിങ് ശതമാനത്തിന്റേയും കണക്ക് മാത്രം പറഞ്ഞ് മുന്നോട്ടു പോകാനാകില്ലെന്നും മുന്നറിയിപ്പ്. ഒക്ടോബറിൽ വീണ്ടും പ്രവർത്തനങ്ങളുടെ വിലയിരുത്തലുണ്ടാകുമെന്നു പറഞ്ഞായിരുന്നു അമിത് ഷായുടെ മടക്കം.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും വോട്ടിങ് ശതമാനവും ഒരു എം.എൽ.എയുടേയും കണക്കാണ് ആവർത്തിക്കുന്നതെങ്കിൽ പിന്തുണയ്ക്കാൻ കേന്ദ്രമുണ്ടാകില്ലെന്ന കർശന സ്വരമാണ് അമിത് ഷാ സംസ്ഥാന ബിജെപി നേതാക്കൾക്ക് നൽകിയത്. ഇങ്ങനെ പോയാൽ പോരെന്ന് തീർത്തു പറഞ്ഞ അമിത് ഷാ എങ്ങനെ പ്രവർത്തിക്കണമെന്ന നിർദേശവും നൽകി. ജില്ലാ തലത്തിൽ ചുമതലയുള്ളവർ കാറിൽ കറങ്ങി വൈകുന്നേരം തിരികെ പോരുന്ന പതിവു ശീലത്തിന് മാറ്റമുണ്ടാകണം.കൂടുതൽ ജനകീയരാകുകയും ജനങ്ങളുടെ വിശ്വാസമാർജിക്കുകയും വേണം. താഴെ തട്ടിലുള്ള പ്രവർത്തകരുമായി നേതാക്കൾക്ക് ബന്ധമുണ്ടാക്കിയാലെ പാർട്ടിക്ക് വളർച്ചയുണ്ടാകുകയുള്ളു.ബൂത്ത് പ്രസിഡന്റിന്റെ വീട്ടിൽ അഖിലേന്ത്യാ അധ്യക്ഷനെത്തിയത് കേരള നേതാക്കൾക്കുള്ള സന്ദേശമായിരുന്നു. കേരളത്തിലെ നേതാക്കൾ പറയുന്നത് മാത്രം വിശ്വാസത്തിലെടുക്കലായിരിക്കില്ല മറിച്ച് ,സമാന്തര സംവിധാനങ്ങളുൾപ്പെടെയുള്ളവ ഉപയോഗിച്ച് പ്രവർത്തന രീതി വീക്ഷിക്കും.ഇതുൾപ്പെടെയായിരിക്കും ഒക്ടോബറിൽ നടത്തുന്ന അടുത്ത അവലോകനം.വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സംസ്ഥാന നേതാക്കളുടെ സ്വാധീനം അറിയാനായിരുന്നു അമിത് ഷാ പ്രധാനമായും സമയം ചെലവഴിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശിവഗിരി മഠാധിപർ ഉൾപ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതെല്ലാം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനറിപ്പോർട്ടും ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.എന്നാൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു സംസ്ഥാന നേതാക്കൾ രഹസ്യമായി പ്രതികരിച്ചെങ്കിലും അമിത് ഷായ്ക്കുമുന്നിൽ അക്കാര്യം ആരും പറഞ്ഞില്ല.അഖിലേന്ത്യാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ കടുത്ത സമ്മർദ്ധത്തിലാണ് സംസ്ഥാന നേതാക്കളും.