സംസ്ഥാന സർക്കാരിന്റെ നിർണായക മദ്യനയചർച്ചകളിലേക്ക് ഇടതുമുന്നണിയും ഘടകക്ഷികളും കടക്കുന്നു. നാളെ സി.പി.ഐ സംസ്ഥാന നിർവാഹകസമിതിയും തൊട്ടടുത്ത ദിവസങ്ങളിൽ ഇടതുമുന്നണിയും സി.പി.എമ്മും മദ്യനയം ചർച്ചചെയ്യും. എല്‍.ഡി.എഫിന്റെ മദ്യനയത്തിന് തിരഞ്ഞെടുപ്പില്‍ അംഗീകാരം ലഭിച്ചതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്തു പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ സമൂലമായ മാറ്റം വരുത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതിനെതിര കെ.സി.ബി.സിയും പ്രതിപക്ഷവും ഉയർത്തുന്ന പ്രതിഷേധങ്ങളെ കണക്കിലെടുക്കേണ്ടതില്ലെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ മദ്യനയം എങ്ങിനെ വേണം എന്നതുസംബന്ധിച്ച അവ്യക്തത ഇടതുമുന്നണിയിൽ തുടരുകയാണ്. വിനോദസഞ്ചാര മേഖലകളിൽ ബാറുകൾ തുറക്കുകയും, മറ്റിടങ്ങളിൽ ഫോർ സ്റ്റാറിനു കൂടി അനുമതി നൽകുകയും ചെയ്യുക എന്നതാണ് ഉയർന്നിരിക്കുന്ന പ്രധാന നിർദേശം. എന്നാൽ സംസ്ഥാനത്ത് പൂട്ടിയ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുകയും, വൺ സ്റ്റാർ, ടു സ്റ്റാർ ഹോട്ടലുകൾക്ക് ബിയർ വൈൻ പാർലർ ലൈസൻസ് നൽകുക എന്ന അഭിപ്രായവും ശക്തമാണ്. നാളെ സി.പി.ഐ നിർവാഹകസമിതിയും വ്യാഴാഴ്ച ഇടതുമുന്നണി യോഗവും വിഷയം ചർച്ച ചെയ്യും. വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനസമിതിയുമാണ് യോഗം ചേരുന്നത്. ഈ മാസം തന്നെ മദ്യനയം പ്രഖ്യാപിക്കേണ്ടതിനാൽ തീരുമാനം വൈകാതിരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.