മിന്നൽ വേഗത്തിൽ പായാൻ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സർവീസുകൾ അടുത്തയാഴ്ചയെത്തും. 24 സർവീസുകളാണ് ആദ്യഘട്ടത്തിൽ. ട്രെയിനിനെ മാത്രം ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാരെക്കൂടി ലക്ഷ്യമിട്ടാണ്, സ്റ്റോപ്പുകളുടെ എണ്ണം കുറച്ചും വേഗത കൂട്ടിയും മിന്നലെത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് നാലര മണിക്കൂർ കൊണ്ട് ഒാടിയെത്തിയിരുന്ന കോട്ടയത്തേക്ക് ഇനി മൂന്നുമണിക്കൂർ പത്ത് മിനിട്ട്. ആറര മണിക്കൂർ വേണ്ടിയിരുന്ന മൂവാറ്റുപുഴയിലെത്താൻ അഞ്ചുമണിക്കൂർ. ഏഴുമണിക്കൂർ 20 മിനിട്ടു കൊണ്ട് കോഴിക്കോട്. ഇങ്ങനെ പോകുന്നു മിന്നലിന്റ വേഗം.
തലസ്ഥാനത്ത് നിന്ന് മാത്രം പുറപ്പെടുന്നത് അഞ്ചുസർവീസുകൾ. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ വഴി പിറ്റേന്ന് രാവിലെ ആറുമണിയ്ക്ക് കർണാടക അതിർത്തിയായ സുള്ള്യ വരെ എത്തുന്നതാണ് ഏറ്റവും ദീർഘമേറിയത്. തിരികെ വൈകിട്ട് 05.10ന് സുളള്യിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടിന് തിരുവനന്തപുരത്തെത്തും.
വൈകിട്ട് നാലരയ്ക്ക് പുറപ്പെടുന്ന എറണാകുളം വഴിയുള്ള കാസർകോട്, മാനന്തവാടി, വൈകിട്ട് ആറേകാലിന് ആരംഭിക്കുന്ന സുൽത്താൻ ബത്തേരി ,രാത്രി എട്ടേമുക്കാലിന് പുറപ്പെടുന്ന കണ്ണൂർ എന്നിവയാണ് തലസ്ഥാനത്തുനിന്നുള്ള മറ്റ് മിന്നൽ സര്‌വീസുകൾ.താമരശേരി,തൊട്ടിൽപാലം, മൂന്നാർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും മിന്നൽ സർവീസുകളുണ്ടാകും.
ഒരു ജില്ലയിൽ ഒരിടത്ത് മാത്രമാണ് സ്റ്റോപ്പ്. പാപ്പനംകോട്ടെ സെൻട്രൽ വർക്ക്ഷോപ്പിൽ മിന്നൽ ബസുകൾ തയാറായിക്കഴിഞ്ഞു. ഒരു ബസിൽ 41 സീറ്റുകൾ. എല്ലാം ദീർഘദൂരയാത്രയ്ക്ക് യോഗ്യമായത്. പുറമെയാകട്ടെ പേരുപോലെ എല്ലാം മിന്നൽ മയവും.