വയനാട്ടിൽ ദേശവിരുദ്ധ-തീവ്രവാദ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയുടെ ഭൂപ്രകൃതിയാണ് ദേശവിരുദ്ധ ശക്തികൾ ഇവിടെ ഒളിത്താവളം ഒരുക്കാൻ കാരണം. ജനപക്ഷ പോലീസാണ് സർക്കാരിന്റെ നയമെന്നും കൽപറ്റയിൽ നിർമിച്ച പുതിയ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാലും വനപ്രദേശം കൂടുതലുള്ള മേഖലയായതിനാലുമാണ് വയനാട് ദേശവിരുദ്ധ ശക്തികൾ ഒളിത്താവളമാകാൻ കാരണം. അതുകൊണ്ട് പോലീസിന് ഇക്കാര്യത്തിൽ ജാഗ്രതവേണം. ക്രമസമാധാന നില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാൽ അടുത്തകാലുത്തുണ്ടായ സംഭവങ്ങൾ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റവാളികളോട് കാർക്കശ്യവും സാമാന്യ ജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പോലീസാണ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ജനങ്ങൾക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നിൽക്കാൻ പാടില്ല. നീതിയും സുരക്ഷയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം.
സ്‌ത്രീകൾക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങൾ കണ്ടുവരുന്നതും ലഹരിമരുന്നുവ്യാപനവും ജാഗ്രതയോടെ കാണണം. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.