ചാരവൃത്തി നടന്നിട്ടില്ലെന്നോ മുൻ ഡിജിപി രമൺ ശ്രീവാസ്തവ നിരപരാധിയാണെന്നോ താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിജിപി സിബി മാത്യൂസ്. ‘നിർഭയം’ എന്ന പേരിൽ എഴുതിയ സർവീസ് സ്റ്റോറിയിലെ പരാമർശങ്ങൾ വിവാദമായതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഇതൊക്കെ വെളിപ്പെടുത്താൻ കാരണമെന്താണെന്നാണു ചിലരുടെ ചോദ്യം. ഇപ്പോഴാണു പുസ്തകം എഴുതിയത്. പൊലീസിൽനിന്നു വിരമിച്ചശേഷം മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്നു. ഔദ്യോഗിക ജീവിതം അവസാനിച്ചതിനാൽ എഴുതാൻ ആരുടെയും അനുമതി വേണ്ട. അതിനാൽ ഇപ്പോൾ എഴുതി- സിബി മാത്യൂസ് പറഞ്ഞു.
അന്നു കേസ് അന്വേഷിച്ചിരുന്ന ഇന്റലിജൻസ് ബ്യൂറോയുടെ ഡപ്യൂട്ടി ഡയറ്കടർ ആർ.ബി.ശ്രീകുമാർ പുസ്തകം വായിക്കാതെയാണ് അഭിപ്രായം പറയുന്നത്. ചാനൽ വാർത്ത കേട്ടു പ്രതികരിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. കുറഞ്ഞപക്ഷം തന്നോടു ചോദിക്കാമായിരുന്നു. അതും ഉണ്ടായില്ല. ചാരക്കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രമൺ ശ്രീവാസ്തവ സംശയത്തിലായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഐബിയുടെ സമ്മർദവും ഉണ്ടായി.
കേസ് അന്വേഷണ പുരോഗതി അന്നത്തെ ഡിജിപി ടി.വി.മധുസൂദനനുമായി നിരന്തരം ചർച്ച ചെയ്തിരുന്നു. ഐബി ഉദ്യോഗസ്ഥരും അതിൽ പങ്കെടുത്തിരുന്നു. കടുത്ത സമ്മർദം ഉണ്ടായിട്ടും മേലുദ്യോഗസ്ഥരാരും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തില്ല. തുടർന്നു മൂന്നു കാരണത്താലാണ് സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്തത്. അന്വേഷണം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്നു; കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെട്ട കേസ്; പൊലീസിലെ സീനിയർ ഉദ്യോഗസ്ഥൻ സംശയത്തിന്റെ നിഴലിലും.
അന്വേഷണം സിബിഐക്കു കൈമാറണമെന്നു ഡിജിപിക്കാണു റിപ്പോർട്ട് നൽകിയത്. അദ്ദേഹം അന്നുതന്നെ അത് ആഭ്യന്തര സെക്രട്ടറിയായിരുന്ന സി.പി.നായർക്കു കൈമാറി. തുടർന്നു ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഫയൽ കണ്ടശേഷം സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്ത് അന്നുതന്നെ ഫാക്സ് അയച്ചു.
കേസ് സിബിഐ ഏറ്റെടുത്തശേഷം വഴിത്തിരിവുണ്ടായി. കരുണാകരന്റെ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. അതു ഞാൻ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ- സിബി മാത്യൂസ് ചോദിച്ചു.
ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഐബി സമ്മർദം ചെലുത്തിയിട്ടില്ല: ആർ.ബി.ശ്രീകുമാർ
തിരുവനന്തപുരം∙ ചാരക്കേസിൽ മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ പങ്ക് സംശയാസ്പദമാണെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഐബി മുൻ ഡപ്യൂട്ടി ഡയറക്ടറും ഗുജറാത്ത് മുൻ ഡിജിപിയുമായ ആർ.ബി.ശ്രീകുമാർ. ശ്രീവാസ്തവയുടെ പങ്കിനെക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന് അന്നത്തെ ഐബി ഡയറക്ടർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
സുബൈദ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചു വിശദ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അതേസമയം ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ ഐബി ഒരു ഘട്ടത്തിലും കേരള പൊലീസിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചാരക്കേസിൽ ഐബിയും കേരള പൊലീസും നേരായ ദിശയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.
എന്നാൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ പ്രഭാകരറാവുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെ കേസ് പെട്ടെന്നു പിന്നോട്ടടിച്ചു; പിന്നെ മരിച്ചു. കേസിൽ ഉൾപ്പെട്ട മറിയം റഷീദ, ശശികുമാർ എന്നിവരെ മാത്രമാണു താൻ ചോദ്യം ചെയ്തത്. മറ്റുള്ളവരെ മറ്റ് ഐബി ഉദ്യോഗസ്ഥരാണു ചോദ്യം ചെയ്തത്. എങ്കിലും ഐബി ഉദ്യോഗസ്ഥരാരും ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടില്ല. സിബി മാത്യൂസിനെക്കുറിച്ചു നല്ല അഭിപ്രായമാണുള്ളത്. അദ്ദേഹം എന്താണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ശ്രീകുമാർ മനോരമയോടു പ്രതികരിച്ചു.