പേരൂർക്കട∙സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ1 നേടിയ മകളുടെ വിജയം അറിയാതെ മാതാവ് കാർ ഇടിച്ചു മരിച്ചു. നിയമസഭാ കോംപ്ലക്സ് ജീവനക്കാരിയും പരുത്തിപ്പാറ ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് സി–29ൽ താമസം ബിഎസ്എൻഎൽ ജീവനക്കാരൻ നന്ദന്റെ ഭാര്യയുമായ പത്മജ(52)യാണു മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ജോലിക്കു പോകാൻ ബസ് സ്റ്റോപ്പിലേക്കു നടന്നുപോകവെ പാണൻവിളയ്ക്കു സമീപം അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. പാലക്കാട് പൂറ്റനാട് പെരിങ്ങോട് പട്ടേക്കാട് കുടുംബാംഗമാണ്. ഇവരുടെ ഇളയ മകൾ പ്രവീണ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ പുറത്തു വന്ന പരീക്ഷാഫലത്തിൽ പ്രവീണയ്ക്ക് എല്ലാ വിഷയത്തിനും എ1 ഉണ്ടായിരുന്നു. മകളുടെ പഠിത്ത കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നതു പത്മജയായിരുന്നു.
എന്നാൽ ഇന്നലെ റിസൽറ്റ് വന്നപ്പോൾ മകളുടെ വിജയം അറിയാതെ മാതാവ് ആശുപത്രി കിടക്കയിൽ അന്ത്യയാത്രയാകുകയായിരുന്നു. തന്റെ വിജയം മാതാവ് അറിയാത്തതിൽ മനംനൊന്തു കഴിയുകയാണു പ്രവീണ. അമ്മയുടെ ആഗ്രഹംപോലെ ഞാൻ എല്ലാ വിഷയങ്ങൾക്കും എ1 വാങ്ങി അമ്മേ എന്നു മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു പ്രവീണ വാവിട്ടു കരഞ്ഞത് മൃതദേഹം ഒരുനോക്കു കാണാൻ എത്തിയവരെ ദുഃഖക്കടലിലാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ പാലക്കാട്ടേക്കു കൊണ്ടുപോയി. ബെംഗളൂരു ഐടി കമ്പനിയിലെ പ്രണവ് പത്മജയുടെ മൂത്ത മകനാണ്.