തളരരുതെന്നാണു പട്ടാള നിയമമെങ്കിലും വേർപാടിന്റെ വേദന താങ്ങാൻ കഴിയാതെ യൂണിഫോമിൽ അവർ കരഞ്ഞു പോയി. അച്ചു അവർക്കു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല, സഹപാഠിയും കൂട്ടുകാരനും കൂടിയായിരുന്നു. അസം–അരുണാചൽ അതിർത്തിയിൽ സുഖോയ് 30 യുദ്ധവിമാനം തകർന്നുവീണു മരിച്ച ഫ്ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവിനു കൂട്ടുകാരുടെ വികാരനിർഭരമായ യാത്രാമൊഴി. അച്ചുവിന്റെ കോഴ്സ്േമറ്റായ അമൻ സലരിയ പുണെ സൈനികകേന്ദ്രത്തിൽ നിന്നാണ് എത്തിയത്. അച്ചുവിന്റെ ഓർമകൾ അയവിറക്കി പൊട്ടിക്കരഞ്ഞ അമനെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. െഡറാഡൂൺ സൈനിക സ്കൂളിലും നാഷനൽ ഡിഫൻസ് അക്കാദമിയിലും അമനും അച്ചുവും ഒന്നിച്ചായിരുന്നു പഠിച്ചത്. ഡെറാഡൂൺ സൈനിക സ്കൂളിൽ അച്ചുവിനോടൊപ്പമുണ്ടായിരുന്ന ആറു പേർ അവനെ യാത്രയാക്കാനും സൈനിക വേഷത്തിൽ എത്തി. ഫ്ലൈറ്റ് ലഫ്റ്റനന്റ് എന്നതിന്റെ ചുരുക്കെഴുത്തായ എഫ്എൽടി എൽടി അച്ചുദേവ് എന്നെഴുതിയ പെട്ടിക്കു പുറത്ത് 32755 എച്ച് എന്ന നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചുവിന്റെ സൈനിക നമ്പരായിരുന്നു അത്. അസമിൽ നിന്നുള്ള സൈനികരായ പി.ആർ. രാഹുൽ, എ.കെ. സിങ്, ഷുഭംസിങ്, ഷഷാങ്ക് റാം എന്നിവരാണ് മൃതദേഹത്തെ തുടക്കം മുതൽ അനുഗമിച്ചത്. നേവി, എയർഫോഴ്സ് തുടങ്ങി വിവിധ സേനാവിഭാഗങ്ങളിൽ നിന്നായി നൂറോളം സൈനികർ അച്ചുദേവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അച്ചുവിന്റെ ധൈര്യവും പ്രസന്നതയും കാര്യശേഷിയുമായിരുന്നു കൂട്ടുകാർക്കു പറയാനുണ്ടായിരുന്നത്. ഇനി അതെല്ലാം ഓർമ മാത്രമാണെന്ന വേദന പങ്കിട്ട് അവർ മടങ്ങി.
Advertisement