കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം വലിയ പ്രതിഷേധമാണ് ആളുകൾക്കിടയിൽ സൃഷ്ടിച്ചത്. ഈ നിയന്ത്രണത്തിനെതിരെ സോഷ്യൽമീഡിയയിലും നഗരങ്ങളിലും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ആളാണ് സംവിധായകൻ ജോയ് മാത്യു. താൻ അനുകൂലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അദ്ദേഹം നീണ്ട കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി താരം.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
കാളപെറ്റെന്ന് കേട്ടാൽ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാർ എന്ന് അടീവരയിടുന്ന തരത്തിലാണു കന്നുകാലിയിറച്ചി (ബീഫ് )യോടുളള പ്രേമം-അതിനായി എന്തെല്ലാം കോപ്രായങ്ങൾ! തീറ്റ ഫെസ്റ്റിവൽ, നടുറോഡിലിട്ട് കാലിയെ അറുക്കൽ തുടങ്ങി ഇതാ പന്നിയിറച്ചി പ്രകോപനങ്ങൾ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ-
സമരം ചെയ്യുക എന്ന പ്രയോഗത്തെ റോഡിലിറങ്ങുക എന്ന ഒരേയൊരു രീതിയിൽ മാത്രം കാണുന്നതിന്റെ പരിമിതിയാണത്- പുതിയ സമരരീതി വെറും തീറ്റമൽസരമാകുന്നതും അതുകൊണ്ടാണു ഞാനും ബീഫ് കഴിക്കാനിഷ്ടപ്പെടുന്ന ആളാണു ,സമൂഹം അനുവദിക്കുന്നതും ഒരാൾക്ക് ഇഷ്ടമുള്ളതുമായ ആഹാരം കഴിക്കുന്നതിനെ എതിർക്കാൻ ഒരാൾക്കും അവകാശമില്ല എന്നും ഞാൻ കരുതുന്നു -( കോടതി വിധി എന്താണെന്ന് വായിച്ച് മനസ്സിലാക്കുവാനും അതിനുള്ള മറുവാദം ഉന്നയിക്കാനുള്ള വിവരം രാഷ്ട്രീയം കളിക്കുന്നവർക്കില്ലെന്നത് അംഗീകരിച്ചു കൊടുക്കുന്നവരാണല്ലൊ നമ്മൾ !
അതിനുമപ്പുറം കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയെക്കുറിച്ച് യാതൊരു ഉൽകണ്ഠയും ഇല്ലാത്ത ഒരേയൊരു ജനത നമ്മൾ എന്ന് പറഞ്ഞാൽ. അത് ഒരു അലങ്കാരമല്ല എന്നാദ്യം മനസ്സിലാക്കുക-ബീഫ് ബീഫ് എന്ന് മുറവിളി കൂട്ടുന്നവർ ഇത് കൂടി ശ്രദ്ധിക്കുക കേരളത്തിലെ ഒരു നഗരത്തിൽ ഹോട്ടലുകളിൽ മാത്രം ഒരു ദിവസം വേണ്ടി വരുന്ന ബീഫ് ഏകദേശം എട്ടു ടൺ അപ്പോൾ പത്ത് നഗരങ്ങളിൽ ഉദ്ധേശം 80 ടൺ -ഒരു മാസത്തേക്ക് വേണ്ടത് 2400 ടൺ (വീടുകളിലേക്കും മറ്റുമുള്ളത് വേറെ) ഇത്രയും മാംസം നൽകാനുള്ള കന്നുകാലികൾ കേരളത്തിലുണ്ടോ? ഇല്ല . അയൽ സംസ്‌ഥാനങ്ങളായ തമിഴ് നാട്ടിൽ നിന്നും ലോറി വഴി (മുൻപ് നടത്തിച്ചായിരുന്നു )
കൊണ്ടുവരുന്ന കന്നുകാലികൾ നമ്മുടെ ആമാശയത്തിൽ എത്തും മുൻപുള്ള പ്രോസസ് ക്കൂടി അറിയുന്നത് നമ്മുടെ രുചിബോധം വർദ്ധിപ്പിക്കും- കേട്ടുകൊള്ളുക: അയൽ സംസ്‌ഥാനത്ത് നിന്നും വരുന്ന കന്നുകാലികളെ തരം തിരിച്ച് അയക്കുന്ന കേന്ദ്രങ്ങളിലൊന്നു പൊള്ളാച്ചിയാണു-അതിൽത്തന്നെ അധികവും പണിയെടുത്ത് വയ്യാതായ,കാൽ മുടന്തിയും വാരിയെല്ല് പൊന്തിയും കുളമ്പു രോഗം പിടിപെട്ടും കണ്ണിൽ പീളയൊലിപ്പിച്ചും ഒരു വക പേക്കോലങ്ങളായിരിക്കും -ഇവറ്റയുടെ വരണ്ടുണങ്ങിയ ശരീരം സോഫ്റ്റ് ആകുവാൻ തുരിശ് കലക്കി കുടിപ്പിക്കുമത്രെ-വളരെ ശോഷിച്ച ,ചാവാലിയാണെങ്കിൽ ക്രോസിൻ കൊടുക്കും. അതോടെ മൃഗത്തിന്റെ കിഡനി തകരാറിലാകുമത്രെ.തുടർന്ന് ധാരാളം വെള്ളം കുടിപ്പിക്കും വൃക്ക പ്രവർത്തിക്കാത്തതുകൊണ്ട് കന്നുകാലി തടിച്ച് ചീർക്കും ഇത് അടുപ്പത്ത് വെച്ച് വേവിക്കുംബോൾ അതിൽ നിന്നും വെള്ളം കിനിഞ്ഞിറങ്ങും-
ലോറിയിൽ കൊണ്ടുവരാൻ തുടങ്ങിയപ്പോഴാണു ഇത്തരം ക്രിയകളൊക്കെ വ്യാപകമായത്. ഒരു ദിവസത്തിൽക്കൂടുതൽ ഇങ്ങനെയുള്ള മൃഗങ്ങൾ ജീവിച്ചിരിക്കില്ല. ലോറിയിലാകുമ്പോൾ അതു കണക്കാക്കി മരുന്നുകൊടുത്തു കൊണ്ടുവരാം.ഇതിനൊക്കെ പുറമെ മറ്റൊരു കഠിന പ്രവൃത്തികൂടെ കന്നുകാലികൾക്ക് മേൽ പ്രയോഗിക്കുമത്രെ- അവയുടെ കണ്ണിന്നകത്ത് പച്ചമുളക് മുറിച്ച് തിരുകിവെക്കുകയൊ വാൽ ഒടിച്ചു കളയുകയൊ ചെയ്യും -അതുകൊണ്ടുള്ള ഗുണം കണ്ണെരിഞ്ഞും വാൽ വേദനിച്ചും കാലികൾ ഉറങ്ങാതെ ലോറിയിൽ നിന്നുകോള്ളും അല്ലെങ്കിൽ അവ കിടക്കുകയും ഉറങ്ങുകയും ചെയ്യും. അതിനായി കൂടുതൽ സ്ഥലം നഷ്ടപ്പെടുമത്രെ- ഇങ്ങിനെയുള്ള കന്നുകാലി മാംസം തിന്നുന്നതുകൊണ്ട് ഗുണം മുഴുവൻ ആശുപത്രിക്കാർക്കാണു.
തുരിശ് കോപ്പർ സൾഫേറ്റാണു. ഇത് കാൻസർ രോഗത്തിനു കാരണമാകുമോ എന്നറിയില്ലെങ്കിലും കാൻസർ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടിയതിനു പിന്നിൽഇതൊരു കാരണമാകാം എന്ന് പറയപ്പെടുന്നു-പോത്തുകളൂടെ കാര്യത്തിൽ ഗൗട്ട് ഒരു പ്രധാന പ്രശ്നമാണു-. യൂറിക്കാസിഡിന്റെ വർദ്ധനകൊണ്ടുണ്ടാകുന്നതാണത്. അതിനു സഹായിക്കുന്നത് ഈ മൃഗങ്ങളിലെ ക്രോസിൻ പ്രയോഗമാണു. ഇത് മൂലം ഇറച്ചിയിൽ യൂറിക്കാസിഡിന്റെ അളവ് കൂടുകയും അത് കഴിക്കുന്നയാളിന്റെ ശരീരത്തിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഇനി ഈ അറവുമാടുകളെ കശാപ്പുചെയ്യുന്ന ഇടങ്ങൾ കാണേണ്ടത് തന്നെയാണു തുടർന്ന് വിൽപ്പനക്കായി കെട്ടിതൂക്കിയ ചോരയിറ്റുന്ന മാംസം നമ്മുടെ തീൻ മേശയിലെത്തുന്നു.
നമുക്ക് വേണ്ടത് വിഷലിപ്തമായ ഭക്ഷണം വാരിവിഴുങ്ങുന്ന ഫെസ്റ്റിവകുകളല്ല മറിച്ച് ആരോഗ്യകരമായ ഭക്ഷണം ജനങ്ങൾക്ക് നൽകും എന്ന് പറയുന്ന ഭരണകൂടമാണു-ഒരോ ജില്ലയിലും ഒന്നിൽക്കൂടുതൽ ഫാം ഹൗസുകളും ആധുനിക മാംസ സംസ്കരണ ശാലകളും നിർമ്മിച്ചുകിട്ടാനാണു നമ്മൾ ആവശ്യപ്പെടേണ്ടത്- വിദേശത്തേക്ക്‌കയറ്റി അയക്കുന്നതിനു മുന്തിയ മാംസവും വിദേശിക്ക് വേണ്ടാത്തതും രോഗാതുരമായ മാംസം കഴിക്കാൻ സാക്ഷരരും (!)മഠയന്മാരായ നമ്മളും.
തീറ്റ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക് , നേതാക്കൾക്ക് ചികിൽസിക്കാൻ അമേരിക്കയിലെ മുന്തിയ ആശുപത്രിയുണ്ട് എന്നാൽ അണികൾക്കോ സർക്കാർ ആശുപത്രിപോലും രക്ഷക്കെത്തില്ല എന്നറിയുക നമുക്ക് വേണ്ടത് തീറ്റ ഫെസ്റ്റിവലുകളല്ല ആരോഗ്യകരമായ മാംസം നൽകാൻ കഴിയുന്ന നമ്മുടേതായ മാംസ സംസ്കരണ ശാലകളാണു-നല്ല മാംസമാണ്.