കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി ചികിൽസ പരിമിതപെടുത്താൻ തീരുമാനം. ദുരിതബാധിതർ ചെറിയ അസുഖങ്ങൾക്ക് പോലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിൽസ തേടുന്നത് നിരുൽസാഹപ്പെടുത്താനാണ് സര്‍ക്കാർ തീരുമാനം. സംസ്ഥാനത്തിന് പുറത്തെ ആശുപത്രികൾ ഭീമൻ ബില്ലുകൾ സമർപ്പിച്ചതിനെ തുടർന്നാണ് സൗജന്യ ചികിൽസ പദ്ധതിയിൽ കാതലായ മാറ്റം വരുത്താൻ തീരുമാനിച്ചത്.
ദുരിതബാധിതർക്ക് കേരളത്തിലെയും മംഗളുരുവിലെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലഭിക്കുന്ന സൗജന്യ ചികിൽസയാണ് പരിമിതപ്പെടുത്തുന്നത്. ദുരിതബാധിതരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് തിരഞ്ഞെടുത്ത ആശുപത്രികളിൽ പൂർണമായ സൗജന്യ ചികിൽസയാണ് ഇതുവരെ നൽകിയിരുന്നത്. ഇനിമുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും റഫർ ചെയ്യുന്ന രോഗികൾക്ക് മാത്രമായി ഈ സേവനം നിജ്ജപ്പെടുത്താനാണ് നീക്കം. ഇതോടപ്പം സൗജന്യ ചികിൽസ നൽകുന്ന ആശുപത്രികളുടെ എണ്ണം വർധിപ്പിക്കും.
ദുരിതബാധിത പട്ടികയിലുള്ളവർക്കായുള്ള മെഡിക്കൽ ക്യാമ്പുകൾക്ക് രണ്ടാഴ്ച്ചക്കുള്ളിൽ തുടക്കമാവും. ആയുർവേദ, അലോപതി, ഹോമിയോപതി ഡോക്ടർമാരെ പങ്കെടുപ്പിച്ചാണ് ക്യാമ്പ് നടത്തുന്നത്. പനത്തടി പഞ്ചായത്തിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ ക്യാമ്പ്.