കേരളത്തിൽ പാർട്ടി വിജയിച്ചു തുടങ്ങിയില്ലെങ്കിൽ സംസ്ഥാനനേതാക്കൾ ഭവിഷ്യത്ത് അനുഭവിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മുന്നറിയിപ്പ്. ബിജെപിക്ക് ഇവിടെ സീറ്റ് നേടാൻ കഴിയില്ലെന്നതു മിഥ്യാധാരണയാണ്. ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലാണു ഞാൻ അടുത്തദിവസം രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നത്. നിങ്ങളും ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കണം. ശതമാനക്കണക്കു വച്ചിരുന്നിട്ടു കാര്യമില്ല. കേരളത്തെ അങ്ങനെ മാറ്റിനിർത്താൻ പാർട്ടി തയാറല്ല. വിജയിച്ചേ തീരൂ–സംസ്ഥാനഭാരവാഹിയോഗത്തിൽ അമിത് ഷാ തുറന്നടിച്ചു.
തുടർന്ന്, ലോക്സഭാമണ്ഡലം ഭാരവാഹിയോഗത്തിലും അവരെ ദേശീയ അധ്യക്ഷൻ നിർത്തിപ്പൊരിച്ചു. ന്യൂനപക്ഷവോട്ട് കിട്ടാൻ വേറെ പാർട്ടി കൂടെ വേണമെന്ന കാഴ്ചപ്പാട് മാറ്റണം. പ്രവർത്തകർ ന്യൂനപക്ഷങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. അവർക്കു ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റണം. കേന്ദ്രത്തിന്റെ മുദ്ര വായ്പ പോലുള്ള സേവനങ്ങൾ ബോധ്യപ്പെടുത്തണം. ബീഫിന്റെ കാര്യത്തിലെ സംശയം ഉയർന്നപ്പോൾ ‘അതെല്ലാം തെറ്റിദ്ധാരണ മാത്രമാണ്’ എന്ന് അമിത് ഷാ പറഞ്ഞു.
‘‘കാര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഉടൻ ബോധ്യമാകും. ആരെയും വേർതിരിച്ചു കാണുന്ന സമീപനമുണ്ടാകില്ല. അത്തരം പ്രചാരണങ്ങളിൽ വീണുപോകരുത്’’. നേതാക്കൾ ഒറ്റക്കെട്ടായി നയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. നിലവിലെ നേതൃത്വത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചില്ല. പക്ഷേ, നേതൃത്വം അവസരത്തിനൊത്ത് ഉയരണമെന്നു വ്യക്തമാക്കി. 16% വോട്ട് എൻഡിഎ നേടിയിട്ടുണ്ട്. മുന്നണി വിപുലീകരിക്കും. പുതിയ പാർട്ടികൾ വരും. കേരളരാഷ്ട്രീയം വൈകാതെ മാറും.
യുഡിഎഫിലും എൽഡിഎഫിലും ഇല്ലാതെ നിൽക്കുന്ന പാർട്ടികളെ ബിജെപിയിലേക്ക് അടുപ്പിക്കുമെന്ന സൂചനയും അമിഷ് ഷാ നൽകി. കെ.എം.മാണിയുടെ പാർട്ടിയെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ സൂചന സംസ്ഥാന നേതൃത്വം കണ്ടു. ജനങ്ങൾ എന്ത് ആവശ്യപ്പെടുന്നുവോ അതനുസരിച്ചുള്ള ശൈലി സ്വീകരിക്കണം. യോഗങ്ങളും സമ്മേളനങ്ങളും പ്രസംഗങ്ങളും മാത്രമായിരുന്നിട്ടു കാര്യമില്ല. എല്ലാ വിഭാഗക്കാരെയും ആകർഷിക്കണം.
മറ്റു പാർട്ടിക്കാരെ ബിജെപിയിലേക്കു കാര്യമായി കൊണ്ടുവരാൻ കഴിയുന്നില്ലെന്ന വിമർശനവും ഷായുടെ വാക്കുകളിൽ കടന്നുവന്നു. സംഘടനാപ്രവർത്തനത്തിൽ വീഴ്ച കാണിക്കുന്നവർക്കു പാർട്ടിയിൽ ഇടമുണ്ടാകില്ല. 95 ദിവസത്തെ രാജ്യപര്യടനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. താനടക്കമുള്ളവർ 15 ദിവസം താഴേത്തട്ടിലുള്ള പ്രവർത്തനത്തിനായി മാറ്റിവയ്ക്കുകയാണ്. കുടുബാംഗങ്ങളെ അടക്കം പാർട്ടി പ്രവർത്തനത്തിൽ ബന്ധപ്പെടുത്തണം.
അധികാരമില്ലാത്തപ്പോഴും ബിജെപിക്കൊപ്പം നിലകൊള്ളുന്ന വലിയ വിഭാഗം പ്രവർത്തകരുള്ള സംസ്ഥാനമാണു കേരളമെന്നതു നേട്ടമാണ്. അവരെ അധികാരത്തിന്റെ ഭാഗമാക്കാനുള്ള ദിവസങ്ങളാണ്. അതിനായി ഏതറ്റം വരെയും പോകണം. ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട. ചെയ്യാനുള്ളതു ചെയ്യിപ്പിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ കണ്ടറിഞ്ഞുകൊള്ളൂ–അമിത് ഷാ തുറന്നടിച്ചു. സംഘപരിവാർ നേതാക്കളുമായും അമിത് ഷാ ചർച്ച നടത്തി. സംഘടനാരംഗത്ത് ആർഎസ്എസിന്റെ കൂടുതൽ പിന്തുണ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ഇന്നു മുഴുവൻസമയപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയും നടക്കും.