സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി അപൂർവ നേട്ടത്തിന് അർഹരായിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറത്തെ നാല് സഹോദരിമാർ. പ്ലസ്ടു അധ്യാപകരായ ബാബു, ശ്രീകല ദമ്പതികളുടെ മക്കളാണ് പിറവിയിലെ ഒരുമ പത്താം ക്ലാസ് വിജയത്തിലും നിലനിർത്തിയത്. കാളിയാര്‍ ജയ്റാണി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് സഹോദരിമാർ.
ഗ്രീഷ്മ, ഹൃദ്യ, നവ്യ, നേഹ. പിറവിയിലെ ഒരുമ പഠനത്തിലും ജീവിതത്തിലും പിന്തുടരുന്ന നാല് സഹോദരിമാർ ഇവരാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ ബാബുവിനും ശ്രീകലയ്ക്കും വിവാഹം കഴിഞ്ഞു നാലാം വര്‍ഷമാണ് ഓരോ മിനിറ്റ് വ്യത്യാസത്തില്‍ നാലുകുട്ടികളും ജനിച്ചത്. ഈ ഒരുമ കുട്ടികളുടെ ജീവിതത്തിലും തുടർന്നു. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം ഒരുമിച്ച്. നഴ്സറി മുതൽ പത്താംക്ലാസ് വരെ നാലുപേരും പടിച്ചത് ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന്.
ജയറാണി സ്കൂളിലെ അധ്യാപകർക്കാണ്് വിജയത്തിന്റെ ക്രെഡിറ്റ് കുടുംബം ഒന്നടങ്കം നൽകുന്നത്. അതേസമയം പ്ലസ്ടുവിന് കുട്ടികളെ സർക്കാർ സ്കൂളിൽ അയക്കാനാണ് അധ്യാപകരായ മാതാപിതാക്കളുടെ തീരുമാനം.
രണ്ട് പേർക്ക് ഡോക്ടറും, രണ്ട് പേർക്ക് അധ്യാപകരുമാകണം. മോഹങ്ങളിൽ ഒരുമ നഷ്ടപ്പെട്ടെങ്കിലും പ്ലസ്ടുവിന് ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കണമെന്നു തന്നെയാണ് ആഗ്രഹം. നാല്‍വര്‍ സംഘത്തിന്റെ മിന്നുംവിജയം ആഘോഷിക്കാനാണു സ്കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും തീരുമാനം.