ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എം.എല്‍.എ കെ.യു അരുണന് പരസ്യ ശാസന. ഇരിങ്ങാലക്കുട എം.എല്‍.എയായ അരുണൻ ചെയ്തത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ ഗുരുതര തെറ്റെന്ന് വിലയിരുത്തിയാണ് പരസ്യ ശാസന നല്‍കാന്‍ സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. തെറ്റിദ്ധരാണ കൊണ്ട് പോയതാണെന്ന എം.എൽ.എയുടെ വാദം അംഗീകരിച്ച് കടുത്ത നടപടി ഒഴിവാക്കാനും തീരുമാനിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരിങ്ങാലക്കുടയിലെ ഊരകം ആര്‍എസ് എസ് ശാഖ സംഘടിപ്പിച്ച പുസ്തക വിതരണം സിപിഎം ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട എംഎല്‍എയുമായ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തത്. സംഭവം വിവാദമായതോടെ സിപിഎം അരുണനില്‍ നിന്ന് വിശദീകരണം തേടി. ആർ. എസ്. എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ക്ഷേത്രം സംഘടിപിച്ച പരിപടിയാണെന്ന് കരുതിയെന്നുമായിരുന്നു വിശദീകരണം. എങ്കിലും നടപടിയെടുക്കാർ സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയാണ് നടപടി നിശ്ചയിച്ചത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നതിനിടെ ആര്‍എസ്എസ് പരിപാടിയില്‍ പോയത് തെറ്റായ സമീപനമാണെന്ന് പാര്‍ട്ടി വിലയിരുത്തി.
എംഎല്‍എയുടെ നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്തതായും കെ രാധാകൃഷ്ണന്‍ പറഞ്ഞു. പൊതു പരിപാടികള്‍ക്ക് പോകുന്പോള്‍ കൃത്യമായ ധാരണ വേണമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നേതാക്കള്‍ക്കും ബാധകമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു