കുറ്റിപ്പുറം- കണ്ണൂര്‍, ചേര്‍ത്തല- തിരുവനന്തപുരം പാതകളില്‍ മദ്യക്കടകള്‍ തുറക്കാനുളള തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കെ.സി.ബി.സി തീരുമാനം. കോടതിവിധികള്‍ അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയതതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മതമേലധ്യക്ഷന്‍മാര്‍ സംയമനം പാലിക്കണമെന്നായിരുന്നു എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
രണ്ടുപാതകളും ദേശീയപാതകള്‍ തന്നെയാണെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് ചൂണ്ടിക്കാട്ടിയാകും കെ.സി.ബി.സി. കോടതിയെ സമീപിക്കുക. മദ്യക്കടകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ മദ്യവിരുദ്ധപ്രസ്ഥാനങ്ങളും മതമേലധ്യക്ഷന്‍മാരും ഈമാസം എട്ടിന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം, കൂടിയാലോചനകള്‍ക്ക് ശേഷം സർക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. കെ.സി.ബി.സി കോടതിയെ സമീപിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
മതമേലധ്യക്ഷന്‍മാര്‍ സ്വന്തം അണികളെ ആദ്യം മദ്യഉപഭോഗത്തില്‍ നിന്ന് തടയണമെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. അഭിപ്രായഭിന്നതകൾ മൂർച്ഛിക്കുന്നതിനിടെ വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണിയോഗവും തുടർന്നുള്ള മൂന്നുദിവസങ്ങളിൽ നടക്കുന്ന സി.പി.എം നേതൃയോഗങ്ങളും മദ്യനയത്തിന് അന്തിമരൂപം നൽകും.