‘ഇടയ്ക്കൊന്നു വരണം, പുതിയ ആളുകൾക്കു പരിചയപ്പെടാനാണ്’–ജില്ലയിലെ ഗുണ്ടകൾക്കും കേഡി ലിസ്റ്റിൽ പെട്ടവർക്കുമാണ് മൊബൈൽ ഫോണിൽ ഈ ക്ഷണം. സ്നേഹം തുളുമ്പുന്ന വനിതാ ശബ്ദത്തിലാണു വിളി.
പക്ഷേ, വിളിക്കുന്നതു പൊലീസ് സ്റ്റേഷനിലേക്കായതിനാൽ ആരും ചെല്ലുന്നില്ല. പരിചയപ്പെടുന്നതിനൊപ്പം നല്ല ‘പെരുമാറ്റ’ വും ഉണ്ടായാലോ എന്നാണു ക്ഷണിക്കപ്പെട്ടവരുടെ ആശങ്ക.
പലരുടെയും പേരിൽ ഒട്ടേറെ ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ഗുണ്ടാ ആക്ട് പ്രകാരം അകത്താക്കുമോ എന്നും പേടിയുണ്ട്. പൊലീസിലെ പഴയ തലമുറക്കാരിൽ ഭൂരിഭാഗവും നാട്ടിലെ ഗുണ്ടകളെ നേരിട്ട് അറിയാവുന്നവരാണ്.
ഗുണ്ടകൾക്ക് അവരെയും അറിയാം. പക്ഷേ, അന്നത്തെ പൊലീസുകാരിൽ പലരും സർവീസിൽനിന്നു പിരിഞ്ഞു. പുതുതായി ഒട്ടേറെ യുവജനങ്ങൾ സേനയിലെത്തി.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒരാൾ തൊട്ടടുത്തു നിന്നാലും പൊലീസിലെ പുതുതലമുറ തിരിച്ചറിയുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പരാതി. ആളെ മനസ്സിലായാലല്ലേ പിടിക്കാനാവൂ.
ദീർഘകാലമായി മുങ്ങിനടക്കുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള രാത്രികാല ‘കോംപിങ്’ പോലും പഴയപോലെ വിജയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതു പരിഹരിക്കാനാണു ജനമൈത്രി പൊലീസ് ഗുണ്ടകളെയും കേഡി ലിസ്റ്റിൽപെട്ടവരെയും അതതു സ്റ്റേഷനുകളിലേക്കു വിളിച്ചുവരുത്തി നേരിൽ കാണാൻ ശ്രമിക്കുന്നത്. വിളി വന്നു തുടങ്ങിയതോടെ പലരും മൊബൈൽ ഫോൺ ഓഫാക്കി മുങ്ങി. കുറച്ചു പേർ കേരളത്തിനു വെളിയിലേക്കു കടന്നു.
അറസ്റ്റ് ചെയ്യാനോ ജയിലിൽ അടയ്ക്കാനോ അല്ല, ആളെ ഒന്നു കാണാൻ വേണ്ടി മാത്രമാണു വിളിക്കുന്നതെന്നു പൊലീസ് ആവർത്തിച്ചു പറഞ്ഞിട്ടും ഗുണ്ടകൾക്കു വിശ്വാസം വരുന്നില്ല.
എന്നാൽ, ക്ഷണം കിട്ടിയ ഉടൻ സ്റ്റേഷനിലേക്കു നെഞ്ചുവിരിച്ചു കടന്നുചെന്ന ‘മാതൃകാ പുരുഷന്മാരും’ ഗുണ്ടകളുടെ കൂട്ടത്തിലുണ്ട്. ഇവർ സ്റ്റേഷനിൽ എത്തിയതിനു തെളിവായി ‘ഇനി കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്നും മുൻപു ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുന്നുവെന്നു’ മുള്ള പ്രതിജ്ഞ ഒപ്പിട്ടുവാങ്ങി വിട്ടയച്ചു.
‘ഓപ്പറേഷൻ സ്നേഹപൂർവം’ പദ്ധതി ഗുണ്ടകൾ മനപ്പൂർവം പരാജയപ്പെടുത്തിയാൽ ബലമായി പൊക്കാനുള്ള ഒരുക്കങ്ങളും അണിയറയിൽ പുരോഗമിക്കുന്നു.