മറയൂർ ∙ കാന്തല്ലൂർ പഞ്ചായത്തിലെ ചാനൽമേടു ഭാഗത്തു കരിമ്പിൻതോട്ടത്തിൽ ജോലിചെയ്‌തുകൊണ്ടിരുന്ന തൊഴിലാളിയെ ചുറ്റിവരിഞ്ഞ പെരുപാമ്പിനെ വനപാലകർ പിടികൂടി. രാവിലെ ഏഴുമണിയോടെ ജനവാസ കേന്ദ്രമായ ആനക്കാൽപെട്ടി ഭാഗത്തുള്ള ബാലുവിന്റെ കരിമ്പിൻ തോട്ടത്തിനുള്ളിൽവച്ചാണ്, കരിമ്പ് വെട്ടിക്കൊണ്ടിരുന്ന ഈശ്വരന്റെ വലതു കയ്യിലേക്കു ചാടിവീണു ചുറ്റിവരിയാൻ ആരംഭിച്ചത്.
കുതറിമാറി മറ്റു തൊഴിലാളികളുടെ സഹായത്തോടെ രക്ഷപ്പെട്ട ഈശ്വരൻ മറയൂർ വനംവകുപ്പ് ഓഫിസിൽ വിവരം അറിയിച്ചു. ഈ സമയം പെരുമ്പാമ്പ് കരിമ്പിൻ തോട്ടത്തിനുള്ളിലേക്കു കയറി കിടന്നു. സ്ഥലത്തെത്തിയ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരായ സെൽവരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണു പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. സ്റ്റേഷനിലെത്തിച്ചതിനുശേഷം പിന്നീടു വനമേഖലയിൽ വിട്ടയച്ചു.