കേരളരാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾ സൃഷ്‍ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുന്‍അന്വേഷണ ഉദ്യോഗസ്ഥൻ ഡോ. സിബി മാത്യൂസിന്റെ പുസ്തകം. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താൻ ആണെന്ന് സിബി മാത്യൂസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. അധികാരമാറ്റത്തിനുവേണ്ടി ബിഷപ്പുമാർ ഗൂഡാലോചന നടത്തിയെന്ന് പ്രചരണമുണ്ടായിരുന്നതായും മുൻ ഡിജിപി സിബി മാത്യൂസ് പറയുന്നു.
അടുത്തയാഴ്ചപുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകൾ. ഐ.എസ്.ആർ.ഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരന്നു. എന്നാൽ രമൺ ശ്രീവാസ്തവയ്ക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ ആർക്കുമായില്ല. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്.
കേസിനെതുടർന്ന് കെ.കരുണാകരൻ മാറി എ.കെ ആന്റണി അധികാരത്തിൽ വന്നു. അതിന് പിന്നിൽ ചില ബിഷപ്പുമാർ ഗൂഡാലോചന നടത്തിയെന്ന പ്രചാരണം അന്ന് സമൂഹത്തിൽ വ്യാപകമായിരുന്നുവെന്നും സിബി മാത്യൂസ് പറയുന്നു. നിർഭയം എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പത്തിന് പുറത്തിറക്കും