മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടന്ന് തിരുവനന്തപുരം പേപ്പാറ ജലസംഭരണിയ്ക്ക് സമീപം അക്കേഷ്യ മരങ്ങൾ നടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. അമിതമായി വെള്ളം വലിച്ചെടുക്കുന്ന അക്കേ·ഷ്യ നടാനുള്ള വനംവകുപ്പ് തീരുമാനം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് മുഖ്യമന്ത്രിഇടപെട്ടത്. അതേസമയം തൈകള്‍ നടുന്നത് നിര്‍ത്തിവച്ചതായി വനം മന്ത്രി കെ. രാജു അറിയിച്ചു.
ഡാമിൽ വെള്ളം കുറയുകയും കുടിവെള്ളവിതരണം തന്നെ തടസപ്പെടുകയും ചെയ്യുമ്പോഴാണ് പരിസരത്ത് വൻതോതിൽ വെള്ളം വലിച്ചെടുക്കുന്ന അക്കേഷ്യ മരങ്ങൾ നടാൻ വനംവകുപ്പ് നീക്കം നടത്തിയത്. ഇക്കാര്യം മനോരമ ന്യൂസ് ചൂണ്ടിക്കാണിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ട് ഇത്തരം മരങ്ങൾ നടരുതെന്ന് നിർദേശം നൽകുകയായിരുന്നു. നിയമസഭയിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വനംവകുപ്പ് വീണ്ടും അക്കേഷ്യ നടാനൊരുങ്ങുന്നത്. കരാറെടുത്തയാൾ തൈകൾ ഇറക്കിയതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു.
നാട്ടുകാർ ഫോറസ്റ്റ് റേഞ്ച് ഒാഫീസ് ഉപരോധിച്ചു. വനംവകുപ്പിന്റ ഒത്താശയോടെയാണിതെന്നും സി.പി.െഎ പ്രാദേശിക നേതൃത്വത്തിന്റ അറിവോടെയാണിതെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. അതേസമയം ഇതെക്കുറിച്ച് അന്വേഷിക്കാൻ പ്രിൻസിപ്പൽ സി.സി.എഫിനെ ചുമതലപ്പെടുത്തിയെന്നും തൈകൾ നടുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിട്ടുണ്ടെന്നും മന്ത്രി കെ. രാജു പറഞ്ഞു