റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം പിഴവുകള്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍. തെറ്റുതിരുത്തിയ പുതിയ കാര്‍ഡ് ലഭിക്കുന്നതിന് വീണ്ടും പണം ഈടാക്കില്ല. ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ധാന്യങ്ങള്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടുതരത്തിലുള്ള തെറ്റുകള്‍ക്കാണ് റേഷന്‍കാര്‍ഡില്‍ സാധ്യത. അക്ഷരത്തെറ്റുകളാണ് അതിലൊന്ന്. അര്‍ഹര്‍ അനര്‍ഹര്‍ എന്നിവര്‍ വിഭാഗം തെറ്റി ഉള്‍പ്പെടുന്നതാണ് മറ്റൊരു പ്രശ്നം. ലഭിക്കുന്ന കാര്‍ഡുകളില്‍ തെറ്റുകളുണ്ടെങ്കില്‍ ഉടമക്ക് താലൂക്ക് സപ്ലെ ഓഫീസില്‍ പരാതി നല്‍കാം. വിതരണം പൂര്‍ത്തിയായ ശേഷമാകും ഇതിനുള്ള നടപടികള്‍ തുടങ്ങുക. പുതിയ കാര്‍ഡിന് വീണ്ടും പണം അടക്കേണ്ടതില്ലെന്നും മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു
അര്‍ഹരായവരെ മുഴുവന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ ധാന്യത്തിനായി സ്കൂൾ അധികൃതർ മാവേലി സ്റ്റോറിന് മുന്നിൽ കാത്തു നില്‍ക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ സ്കൂളുകളില്‍ എത്തിക്കാനുള്ള സൗകര്യം ഉടൻ ഒരുക്കും. മന്ത്രിയുടെ വീടുള്‍പ്പെടുന്ന പതിനെട്ടാം നമ്പർ അരീപറമ്പ് റേഷൻ കടയിലുള്‍പ്പെടെ കാര്‍ഡുകള്‍ വിതരണം ചെയ്തു.