കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ കുറഞ്ഞ ചെലവിൽ ഒരു മെട്രോ, അതാണ് കൊച്ചി മെട്രോ. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ ജൂൺ 17 ന് പൊതുജനങ്ങൾക്ക് സമ്മാനിക്കുകയാണ്.
അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂർത്തിയായി.
ആധുനികതയും പാരമ്പര്യവും ഒരേ പോലെ സമന്വയിക്കുന്ന കൊച്ചി മെട്രോയ്ക്കായി ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം തയാറാക്കിയ കോച്ചുകൾ. തുടങ്ങാൻ ഒരൽപം വൈകിയെങ്കിലും ഒട്ടേറെ കാര്യങ്ങളിൽ ഒരുപിടി മുൻപിലാണു കൊച്ചി മെട്രോയുടെ കോച്ചുകൾ.
വേഗത്തിലുള്ള നിർമാണം, കുറഞ്ഞ നിർമാണച്ചെലവ്, 70% തദ്ദേശീയമായ ഭാഗങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കൊച്ചി മെട്രോ മുന്നിട്ടു നിൽക്കുന്നു. ആകാരഭംഗിയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പറഞ്ഞു വരപ്പിച്ചപോലെയാണ് ഹെഡ്‌ലൈറ്റുകൾ കൊണ്ടുള്ള ആനക്കൊമ്പ് എന്നു പറഞ്ഞാൽ പോലും ഒട്ടും അദ്ഭുതപ്പെടേണ്ട. ചെന്നൈ മെട്രോ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ മെട്രോകൾക്കെല്ലാം കോച്ചുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമാണ് അൽസ്റ്റോം.
ഒരു ട്രെയിനിൽ മൂന്നു കോച്ചുകൾ. ഒരു കോച്ചിന് 22 മീറ്റർ നീളം, 2.5 മീറ്റർ വീതി, രണ്ടു മീറ്റർ ഉയരം. ഒരു ട്രെയിനിൽ മൊത്തം 975 പേർക്ക് യാത്ര ചെയ്യാം. ഇരിക്കാനുള്ള സൗകര്യം 136 പേർക്ക്. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകൾ. വിശാലമായ ചില്ലു ജനലുകൾ. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച കോച്ചുകൾക്ക് 35 വർഷമാണ് ആയുസ്സ് പറയുന്നത്. അറ്റകുറ്റപ്പണികൾ എളുപ്പം, ഉറപ്പു കൂടുതൽ, ശബ്ദം കുറവ്; ട്രെയിൻ നീങ്ങുന്നത് അറിയുകയേ ഇല്ല.