പെരുമ്പാവൂർ ∙ യൂക്കാലിക്കഴകൾ കൊണ്ടു നിർമിച്ച കൂടൊന്നു കുത്തിമറിക്കാൻ നോക്കി. നടക്കില്ലെന്നറിഞ്ഞപ്പോൾ പിൻവാങ്ങി. പിന്നെ പാപ്പാൻമാർ നൽകിയ കരിമ്പും പുല്ലും തുമ്പിക്കയ്യിലെടുത്ത് ആസ്വദിച്ചു തിന്നാൻ തുടങ്ങി. അഗളി ഫോറസ്റ്റ് റേഞ്ചിലെ അട്ടപ്പാടിയിൽ നിന്നു പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ച കൊമ്പനെ വനപാലകൻ സ്നേഹത്തോടെ വിളിച്ചു: ‘ചന്ദ്രു...’ വിളികേട്ടു പ്രതികരിച്ചില്ലെങ്കിലും അശാന്തനായില്ല, അവൻ.
കുട്ടികൾക്കു സ്കൂൾ തുറന്ന ദിവസം ചട്ടങ്ങൾ പഠിപ്പിക്കൽ തുടങ്ങാൻ കഴിഞ്ഞില്ലെങ്കിലും വനപാലകൻ പേരിടൽ നടത്തി. കോടനാട് അഭയാരണ്യത്തിൽ ചന്ദ്രു എന്ന ചന്ദ്രശേഖരനായി അറിയപ്പെടും. ഏഴു പേരെ വകവരുത്തിയെന്നൊക്കെ പറയുന്നതു കഥകളാണെന്നു തോന്നും വീരപ്പൻ എന്നും പീലാണ്ടി എന്നും വിളിപ്പേരുള്ള കൊമ്പന്റെ ശാന്തത കണ്ടാൽ.
രണ്ടു ദിവസമായി ചന്ദ്രു കോടനാട്ടെത്തിയിട്ട്. ഇടയ്ക്കിടെ തലയുയർത്തി ചുറ്റും നോക്കും. പിന്നെ തീറ്റയിലാണു ശ്രദ്ധ. അട്ടപ്പാടിയിലെ കാട്ടുവാസിയെ ഇനി കോടനാട്ടെ നാട്ടുവാസിയാക്കുന്നതാണു വനപാലകരുടെ വെല്ലുവിളി. കൊലവിളി നടത്തി കാട്ടിൽ ഒറ്റയാനായി നടന്ന ആനകളെ ചൊല്ലുവിളിയുള്ള ‘കുട്ടി’കളാക്കി മാറ്റിയ ആശാൻ വെള്ളക്കിളിയാണു ചന്ദ്രശേഖരന്റെ കളരിയിലെ ഗുരു.
ആനക്കളരി സജീവമായിരുന്ന സമയത്ത് ആനകളെ മെരുക്കിയിരുന്നയാളാണ് ഈ വയോധികൻ. മനുഷ്യന്റെ മണവും സ്വരവും ആദ്യം പരിചയത്തിലാകുകയെന്നതാണ് ആദ്യപടി. ഭക്ഷണം നൽകിയും എപ്പോഴും അടുത്തു നിന്നുമൊക്കെയാണ് ഇതു സാധ്യമാക്കുന്നത്. മൂന്നു മാസമെങ്കിലും വേണം ഈ കടമ്പകൾ കടക്കാൻ. ഇതിനു ശേഷമാണ് ആജ്ഞ അനുസരിപ്പിക്കാനും ചട്ടങ്ങൾ പാലിക്കാനും പഠിപ്പിച്ചു തുടങ്ങുന്നത്. മയക്കിയതിന്റെ ആലസ്യമാണോ ശാന്തതയ്ക്കു കാരണമെന്ന സംശയവും വനപാലകർക്കുണ്ട്.
മസ്തകത്തിലെ ആഴത്തിലുള്ള മുറിവിൽ അകലെനിന്നു മരുന്നു പുരുട്ടുകയാണു വനംവകുപ്പിന്റെ ഡോക്ടർ. 40 വയസ്സുവരെ കാട്ടിൽ ജീവിച്ചതിനാൽ നാട്ടാനയാക്കിയെടുക്കാൻ കാലങ്ങളെടുക്കുമെന്നാണു സൂചന. സാധാരണയായി ചെറുപ്രായത്തിലുള്ള ആനകളെയാണു മെരുക്കിയെടുക്കുന്നത്. വളരെ വർഷങ്ങൾക്കു ശേഷമാണ് ആനയെ പിടികൂടി കോടനാട് മെരുക്കുന്നത്.
പരുക്കേറ്റും കുഴിയിൽ വീണും കിടക്കുന്ന ആനകളെയാണ് അടുത്തയിടെ വരെ ആനക്കളരിയിലെത്തിച്ചു മെരുക്കിയിരുന്നത്. ആനയെ പിടികൂടി മെരുക്കുന്നതു വർഷങ്ങൾക്കു മുൻപു സർക്കാർ നിരോധിച്ചിരുന്നു. കണ്ണൂർ ഇരിട്ടി ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ അഞ്ചു പേരെ വകവരുത്തുകയും നാശങ്ങളുണ്ടാക്കുകയും ചെയ്ത മറ്റൊരു ആനയെയും കോടനാട്ടേക്കു കൊണ്ടുവരും. 250 ഏക്കറിലെ തുറന്ന വനമായ അഭയാരണ്യത്തിൽ ആറ് ആനകളാണ് ഇപ്പോഴുള്ളത്.