മാവേലിക്കര ∙ തോരാതെപെയ്ത മഴയേക്കാൾ കണ്ണീർ പ്രവാഹമായിരുന്നു കണ്ണമംഗലം തെക്ക് ഗ്രാമത്തിൽ. പുത്തനുടുപ്പും ബാഗുമായി വിദ്യാലയത്തിലേക്കു പോയി ആഹ്ലാദം വിരിയേണ്ട നിമിഷങ്ങളിൽ കുരുന്നുകളുടെ ചേതനയറ്റ ശരീരമാണു രണ്ടു വീടുകളിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം കണ്ണമംഗലം തെക്ക് ഗൗരീശ്വരം റോഡിനു സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ച ചെട്ടികുളങ്ങര ആയില്യം സ്റ്റുഡിയോ ഉടമ കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കേതിൽ ദയാലിന്റെയും രേവതിയുടെയും മകൻ ദ്രാവിഡ് (10),
സ്വകാര്യ ബസ് ഉടമ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മലയിൽ കൊച്ചുവീട്ടിൽ രാജേഷിന്റെയും ലക്ഷ്മിയുടെയും മകൻ കാശിനാഥ് (ഏഴ്) എന്നിവർക്കാണു നാട് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കരയിൽ ആദ്യം എത്തിച്ച ദ്രാവിഡിന്റെ മൃതദേഹം വിദ്യാധിരാജ വിദ്യാപീഠത്തിൽ പൊതുദർശനത്തിനു വച്ചു.
ഇതിനു ശേഷം ഇരുമൃതദേഹങ്ങളും തട്ടാരമ്പലം ജംക്‌ഷനിൽ നിന്നു വിലാപയാത്രയായി കണ്ണമംഗലത്തു കൊണ്ടുവന്നു. കിഴക്കേ ആൽത്തറയ്ക്കു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്തു പൊതുദർശനത്തിനു വച്ച കുരുന്നുകളുടെ ചേതനയറ്റ ശരീരത്തിൽ ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.
തുടർന്ന് ഇരുവീടുകളിലേക്കും എത്തിച്ച മൃതദേഹങ്ങൾ ഒരു നോക്കു കാണാനും അന്ത്യോപചാരം അർപ്പിക്കാനും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു സ്ത്രീകളടക്കം ധാരാളം പേർ എത്തിയിരുന്നു. നാലരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ സംസ്കരിച്ചു.
കെ.സി.വേണുഗോപാൽ എംപി, പ്രതിഭ ഹരി എംഎൽഎ, മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്,
ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, ഡിസിസി പ്രസിഡന്റ് എം. ലിജു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമൻ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.