സ്കൂളുകൾ ഇന്നു തുറക്കുമ്പോൾ, സംസ്ഥാനത്ത് പത്തിൽ താഴെ കുട്ടികളുള്ള 173 എൽപി സ്കൂളുകൾ. പത്തനംതിട്ട ജില്ലയിലാണു കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ. പത്തിൽതാഴെ വിദ്യാർഥികളുള്ള 41 എൽപി സ്കൂളുകളാണ് ജില്ലയിലുള്ളത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്. 31 എൽപി സ്കൂളുകൾ. സർക്കാർ കണക്കുകളനുസരിച്ചു കാസർഗോഡും വയനാടും പത്തിൽതാഴെ കുട്ടികളുള്ള സ്കൂളുകളില്ല. പത്തിൽ താഴെ വിദ്യാർഥികൾ പഠിക്കുന്ന 173 സ്കൂളുകളിൽ 98 സ്കൂളുകൾ എയ്ഡഡ് സ്കൂളുകളാണ്.
ഒരു വിദ്യാർഥി മാത്രം പഠിക്കുന്ന അഞ്ചു എൽപി സ്കൂളുകളുണ്ട്. രണ്ടു വിദ്യാർഥികളുള്ള അഞ്ചു സ്കൂളും മൂന്നു വിദ്യാർഥികളുള്ള ഏഴു സ്കൂളും നാലും അഞ്ചും വിദ്യാർഥികളുള്ള പത്തുവീതം സ്കൂളുകളുമുണ്ട്.
ആറു വിദ്യാർഥികൾ പഠിക്കുന്ന 17 സ്കൂളുകൾ, ഏഴു വിദ്യാർഥികൾ പഠിക്കുന്ന 21 സ്കൂളുകൾ, എട്ടു വിദ്യാർഥികളുള്ള 23 സ്കൂളുകൾ, ഒൻപതു വിദ്യാർഥികളുള്ള 28 സ്കൂളുകൾ, പത്തു വിദ്യാർഥികളുള്ള 47 സ്കൂളുകൾ – ഇങ്ങനെയാണു കണക്ക്. വിദ്യാർഥികളെ ആകർഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കാര്യമായി ഉയർന്നിട്ടില്ല.
തലസ്ഥാന ജില്ലയിൽ നഗരപ്രദേശത്തു സ്ഥിതിചെയ്യുന്ന കരമന എച്ച്എസ് എൽപിഎസിൽ കഴിഞ്ഞ തവണ അഞ്ചുകുട്ടികളാണുണ്ടായിരുന്നത്. ഇത്തവണയും അഞ്ചുകുട്ടികളെത്തി. തൊട്ടടുത്തു മികച്ച സൗകര്യങ്ങളുള്ള സ്കൂളുകളുള്ളതും മറ്റു പ്രശ്നങ്ങളും കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണ രണ്ടാം ക്ലാസിൽ ഒരു കുട്ടി മാത്രമുണ്ടായിരുന്ന പത്തനാപുരം എൽപിഎസിൽ ഒന്നാം ക്ലാസിൽ മൂന്നു കുട്ടികളെത്തി. മൂന്നാം ക്ലാസിൽ ഒരു കുട്ടി കൂടിയെത്തിയതോടെ ആ ക്ലാസില്‍ രണ്ടുപേരായി. നാലാം ക്ലാസിൽ ഒരു കുട്ടിയുണ്ട്. ആകെ ആറുപേർ. പഞ്ചായത്ത് അധികൃതർ കിണഞ്ഞു പരിശ്രമിച്ചിട്ടാണ് ഇത്രയും കുട്ടികളെ കിട്ടിയതെന്നു സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾ കുറയുന്നതിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്താനാകില്ലെന്നും അവർ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കക്കയം എൽപിഎസിൽ കഴിഞ്ഞവർഷം ഏഴു കുട്ടികളാണുണ്ടായിരുന്നത്. ഇത്തവണ ഒരു വിദ്യാർഥികൂടി അധികമായെത്തി.
കഴിഞ്ഞ തവണത്തേക്കാൾ കുട്ടികൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ആലപ്പുഴ ജില്ലയിലെ കാരക്കാട് എൽപിഎസ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ആറു വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇത്തവണ പുതുതായി എത്തിയ വിദ്യാർഥികളുടെ കണക്കുകൾ നൽകാനാകില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ക്രിയാത്മക ഇടപെടൽ ഉണ്ടാകാതെ ഇത്തരം സ്കൂളുകൾ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നു എകെഎസ്ടിയു ജ.സെക്രട്ടറി എൻ. ശ്രീകുമാർ വ്യക്തമാക്കുന്നു.‘നഗരത്തിൽ ഉള്ള എൽപി സ്കൂളുകളാണു ദുരവസ്ഥ നേരിടുന്നത്. വമ്പൻ സ്കൂളുകളോട് അവർക്കു മത്സരിക്കാൻ കഴിയുന്നില്ല. രക്ഷിതാക്കളാകട്ടെ കുട്ടികളുടെ സുരക്ഷിതത്വമാണു നോക്കുന്നത്. ഇത്തരം സ്കൂളുകളിൽ ബസുണ്ടാകില്ല, മറ്റു ഭൗതിക സൗകര്യങ്ങളുമില്ല. ഓരോ പ്രദേശത്തെയും കുട്ടികൾ കുറവുള്ള സ്കൂളുകളെ ഒറ്റ സ്കൂളാക്കുന്ന പദ്ധതി മികച്ച ഒന്നായിരുന്നു, നിർഭാഗ്യവശാൽ യാഥാർഥ്യമായില്ല’– അദ്ദേഹം പറയുന്നു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇത്തവണ അവസ്ഥ മെച്ചപ്പെടുമെന്നും ഡിപിഐ ഓഫിസ് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി പിന്തുടരുന്ന 12,882 സ്കൂളുകളാണുള്ളത്. സർക്കാർ സ്കൂളുകൾ 4,619, എയ്ഡഡ് സ്കൂളുകൾ 7,140, അൺ എയ്ഡഡ് സ്കൂളുകൾ 1,123.