വിഴിഞ്ഞം സി.എ.ജി റിപ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന് പരാതി നൽകും. റിപ്പോർട്ട് തയാറാക്കിയതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്നും കൺസൾട്ടെന്റായി നിയമിച്ചയാളിന്റ കാര്യത്തിൽ സംശമുണ്ടെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആരോപണം.
സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി സി.എ.ജിയ്ക്ക് പരാതി നൽകുന്നത്. ഉമ്മൻചാണ്ടിയുടെ വാദങ്ങൾ ഇവയാണ്.റിപ്പോർട്ടിലെ പരാമർശങ്ങൾ വാസ്തവ വിരുദ്ധം. പദ്ധതിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ മാത്രമാണ് സി.എ.ജി പരിശോധിച്ചത്. ദീർഘകാല നേട്ടങ്ങൾ കണക്കിലെടുത്തില്ല. സി.എ.ജിയ്ക്ക് ശരിയായ റിപ്പോർട്ട് നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തി. റിപ്പോർട്ട് തയാറാക്കുന്നതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കണം. കാരണം സിഎജി കൺസെൾട്ടന്റാക്കിയത് പദ്ധതിയെ വിമർശിച്ച് 2015 ൽ ഒരു മാസികയിൽ ലേഖനം എഴുതിയ ആളെയാണ്. റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് ഇതിന്റ വിവരങ്ങൾ വി.എസ് അച്യുതാനന്ദന് ചോർന്ന് കിട്ടിയിരുന്നുവെന്നും വിമർശനമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയായിരിക്കും പരാതി.
വിഴിഞ്ഞം കരാർ നിയമവിരുദ്ധമാണന്നും കരാറുകാരന് 29000 കോടിയുടെ അധികലാഭമുണ്ടാക്കി കൊടുക്കുന്നതുമാണെന്നായിരുന്നു സി.എ.ജി റിപ്പോർട്ടിലെ പരാമർശം. ഇത് അന്വേഷിക്കാണ് മൂന്നംഗ കമ്മീഷനെ സർക്കാർ നിയമിച്ചത്. റിപ്പോർട്ടിന്റ പേരിൽ ഉമ്മൻചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്താൻ കോൺഗ്രസിലും ശ്രമങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയ കാര്യ സമിതി വിളിച്ചുചേർത്ത് റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ കെ.പി.സി.സിയ്ക്ക് കത്തുകൊടുത്തിരുന്നു.