കന്നുകാലികളുടെ കശാപ്പിനു വിലക്ക് ഏർപ്പെടുത്തിയതു ശരിയല്ലെന്നു പറഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേ, കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ അങ്ങനെ പറയുന്നില്ലെന്നു െഹെക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.
‘‘വീട്ടിൽ നിന്നു കാലികളെ വിൽക്കാമല്ലോ? കശാപ്പിന് എവിടെയാണു നിരോധനം? ബീഫ് വിൽക്കുന്നതിൽ നിന്ന് ആരാണു തടയുന്നത്? ബീഫ് കഴിക്കാനുള്ള നിങ്ങളുടെ അവകാശം എങ്ങനെയാണു തടസ്സപ്പെട്ടത്?’’– കോടതി ചോദിച്ചു. പൊതുതാൽപര്യം മുൻനിർത്തിയാണു പ്രവർത്തിക്കുന്നതെങ്കിൽ ഈ ചട്ടം ജനങ്ങളിലെത്തിക്കുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു.
‘‘കോടതിക്കു പുറത്തു ചർച്ച ചെയ്യാൻ ഈ വിഷയം കൊള്ളാം. പക്ഷേ, ചട്ടം വായിച്ചാൽ ജനങ്ങൾക്കു പരിഭ്രമം തോന്നില്ല.’’– വാദത്തിനിടെ കോടതി പറഞ്ഞു. എന്നാൽ, പുതിയ ചട്ടത്തിന്റെ മറവിൽ പൂർണ ബീഫ് നിരോധനമാകും ഫലമെന്നു ഹർജിഭാഗം ആരോപിച്ചു. എന്നാൽ അനന്തരഫലം നോക്കി കോടതിക്ക് ഇടപെടാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.
കേസെടുത്തപ്പോൾ മദ്രാസ് ഹൈക്കോടതി ഉത്തരവ് സർക്കാർ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, അതിൽ അത്ഭുതം പ്രകടിപ്പിക്കുകയാണു കോടതി ചെയ്തത്. വാദം നടന്ന ശേഷം ഹർജിഭാഗം കേസ് പിൻവലിക്കാൻ അനുമതി തേടി. അതനുവദിച്ച കോടതി, ഹർജി പിൻവലിച്ചതിനാൽ തള്ളിക്കൊണ്ട് ഉത്തരവിട്ടു.
കന്നുകാലികളുടെ കശാപ്പിനായുള്ള വിൽപന നിരോധിച്ച് 2017 മേയ് 23നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജി. കേന്ദ്ര നടപടി ഫെഡറൽ സംവിധാനത്തെ തകിടംമറിക്കുമെന്നും മൗലികാവകാശ ലംഘനമാണെന്നും ഹർജിഭാഗം ആരോപിച്ചു. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.